തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. മരണത്തിന് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമാണെന്നാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർ നിതിനെ നിരന്തരം അധിക്ഷേപിക്കുകയും മാനസികമായി തളർത്തുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പരാതിപ്പെടുന്നു. പരാതിയെത്തുടർന്ന് ആരോപണവിധേയരായ രണ്ട് അധ്യാപകരെയും അന്വേഷണവിധേയമായി കോളജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ ചക്കരക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സസ്പെൻഷനിലായ അധ്യാപകരിൽ നിന്ന് പോലീസ് ഉടൻ തന്നെ വിശദമായ മൊഴിയെടുക്കും. കോളജിലെ മറ്റ് വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം.
നെടുമങ്ങാട് കൊറ്റാമല തടത്തരികത്തു വീട്ടിൽ നിതിൻ രാജ് (21) ആണ് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നു മണിയോടെ കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. ഉച്ചവരെ ക്ലാസുണ്ടായിരുന്ന നിതിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തറയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടോടെ മരണമടഞ്ഞു.

