പാലക്കാട് മണ്ഡലത്തിൽ ബിജെപി വോട്ടിന് പണം നൽകി എന്ന ആരോപണം അന്വേഷിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ. സംഭവത്തില്‍ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ആർഡിഒ ജില്ലാ കളക്ടറെ അറിയിച്ചത്. ആർഡിഒയുടെ ആവശ്യം കളക്ടർ അംഗീകരിച്ചു. ആരോപണത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ബിജെപിക്ക് വോട്ട് ചെയ്യാനായി പാലക്കാട് കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം നൽകി എന്നായിരുന്നു ആരോപണം. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകരെത്തിയത്. ദേവു എന്ന വയോധികയ്ക്ക് ശോഭയ്ക്കൊപ്പമെത്തിയ യുവതി പണം കൈമാറിയതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. പണം കിട്ടിയതായി ആദ്യം സ്ഥീരീകരിച്ച വയോധിക പിന്നീട് അത് തിരുത്തകയും ചെയ്തു. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ശോഭയും കൂട്ടരും അപകടം തിരിച്ചറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരോട് ക്ഷോഭിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പാലക്കാട് ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി.
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കി വോട്ടിന് നോട്ട് ആരോപണം ഉയര്‍ന്നത്. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പണവും സാരിയും നല്‍കി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ കോൺഗ്രസ് പുറത്ത് വിടുകയായിരുന്നു. പലയിടത്തും ബിജെപി വ്യാപകമായി പണം വിതരണം ചെയ്തെന്നാണ് കോണ്‍ഗ്രസിൻ്റെയും സിപിഎമ്മിന്റെയും ആരോപണം. കണ്ണാടി പഞ്ചായത്തില്‍ പണമാണെങ്കില്‍ പിരായിരിയില്‍ വോട്ടർമാർക്ക് സാരി നല്‍കി ബിജെപി വോട്ടുപിടിച്ചെന്നാണ് ആരോപണം.
എന്നാൽ ആരോപണങ്ങൾ പൂർണമായി തള്ളി ശോഭ സുരേന്ദ്രൻ രംഗത്തെത്തി. കോൺഗ്രസ് പറഞ്ഞുവിട്ട വനിതയാണ് പണം നൽകിയതെന്നായിരുന്നു ശോഭയുടെ വാദം. കാറിലിരുന്നവർ തനിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ചെന്ന് ശോഭ ആരോപിച്ചു. എന്നാൽ ശോഭ പറഞ്ഞത് തെറ്റെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ കോൺഗസ് പുറത്തു വിട്ടു.

