കേരളത്തിന് പുറമെ അസം നിയമസഭയിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. അസമിലും പുതുച്ചേരിയിലും മികച്ച രീതിയിൽ തന്നെയാണ് പോളിംഗ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് 1 മണിയ്ക്ക് അസമിൽ പോളിംഗ് 60 ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. 59.63 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്ന പോളിംഗ്. പുതുച്ചേരിയിൽ 56.83 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശീയ തലത്തിൽ ബിജെപി നയിക്കുന്ന എൻഡിഎയും കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യവും തമ്മിലുള്ള അതിശക്തമായ പോരാട്ടത്തിനാണ് ഇരു മേഖലകളും സാക്ഷ്യം വഹിക്കുന്നത്. 126 അംഗ അസം നിയമസഭയിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്താനാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ബിജെപി ശ്രമിക്കുന്നത്. അതേസമയം, ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 722 സ്ഥാനാർത്ഥികളാണ് അസമിൽ ജനവിധി തേടുന്നത്. 2.5 കോടി വോട്ടർമാർക്കായി 31,490 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മത്സരിക്കുന്ന ജാലുക്ബാരി, ലോക്സഭാ എംപിയായ ഗൗരവ് ഗൊഗോയി ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്ന ജോർഹട്ട് എന്നിവയാണ് അസമിലെ ശ്രദ്ധേയമായ മണ്ഡലങ്ങൾ. വികസനത്തിനൊപ്പം കുടിയേറ്റം, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ വിഷയങ്ങളാണ് അസമിലെ തിരഞ്ഞെടുപ്പ് ചർച്ചകളിൽ നിറഞ്ഞുനിന്നത്.
പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 30 അംഗ നിയമസഭയിലേക്ക് 294 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. എൻഡിഎയുടെ ‘ഡബിൾ എൻജിൻ’ ഭരണത്തിന് ജനങ്ങൾ തുടർഭരണം നൽകുമെന്നാണ് മുഖ്യമന്ത്രി രംഗസാമിയുടെ അവകാശവാദം. അദ്ദേഹം തട്ടാഞ്ചാവടി, മംഗലം എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്നുണ്ട്.
തമിഴ് നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം പുതുച്ചേരിയിൽ മത്സരിക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ദ്രാവിഡ പാർട്ടികൾക്കും ദേശീയ പാർട്ടികൾക്കും ബദലായി ഒരു മൂന്നാം ശക്തിയായി ഉയരാനാണ് വിജയിയുടെ ലക്ഷ്യം. വോട്ടെടുപ്പിനോടനുബന്ധിച്ച് പുതുച്ചേരിയിൽ ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

