ടെഹ്‌റാന് സമീപം നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇന്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ ഇന്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചു. തിങ്കളാഴ്ചയായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ അദ്ദേഹം കൊല്ലപ്പെട്ട കൃത്യമായ സ്ഥലം സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ സൈനിക നേതൃത്വത്തിന് ഏറ്റ കനത്ത പ്രഹരമാണിത്. സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ടെഹ്‌റാന് ചുറ്റുമുള്ള ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന വ്യോമാക്രമണങ്ങൾക്കിടയിലാണ് മാജിദ് ഖാദമി കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളം കാലം രാജ്യത്തിൻ്റെ സുരക്ഷയ്ക്കും വിപ്ലവ സംരക്ഷണത്തിനുമായി ഇൻ്റലിജൻസ് മേഖലയിൽ ഖാദമി നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് ഐആർജിസി അനുസ്മരിച്ചു. ഇറാൻ്റെ സൈനിക നേതൃത്വത്തിന് ഏറ്റ വലിയ തിരിച്ചടിയാണിതെന്നും, ഇറാൻ-യുഎസ്-ഇസ്രായേൽ ബന്ധം കൂടുതൽ വഷളാകാൻ ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇറാൻ യുദ്ധം നിലവിൽ ആറാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

