മുൻമന്ത്രി ജി. സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ പുന്നപ്ര പറവൂരിലെ അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സുധാകരനെതിരെയുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്ത മതിലുകളിൽ പോലും പോസ്റ്ററുകൾ പതിച്ചുകൊണ്ട് സി.പി.എം തങ്ങളുടെ പ്രതിഷേധം പരസ്യമാക്കിയിരിക്കുകയാണ്.
സുധാകരനെതിരായ പാർട്ടി നീക്കത്തിന്റെ ഭാഗമായി സി.പി.എം ഇന്ന് അമ്പലപ്പുഴയിൽ വലിയൊരു ശക്തിപ്രകടനം നടത്താൻ ഒരുങ്ങുന്നു. വൈകുന്നേരം നാലുമണിക്ക് വി.എസ്. അച്യുതാനന്ദന്റെ വീടിനു മുന്നിൽനിന്ന് ആരംഭിക്കുന്ന പ്രകടനം പഴയ നടക്കാവ് വഴി പറവൂർ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആർ. നാസറും എച്ച്. സലാം എം.എൽ.എയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സംസാരിക്കും.
സുധാകരൻ വർഗവഞ്ചകനാണോ എന്ന ചോദ്യത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ മറുപടി വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ചോദ്യത്തോടുള്ള പ്രതികരണം ഒരു ചിരിയിലൊതുക്കിയ അദ്ദേഹം, ചിരിയാണ് പ്രശ്നമെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ താൻ ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് നൽകിയത്.

