ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയും ഇറാനും തമ്മിൽ വിവിധ തലങ്ങളിൽ ഒന്നിലധികം ചർച്ചകൾ നടന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിരവധി ഇന്ത്യക്കാരുടെ ജീവൻ അപകടത്തിലായതിനാൽ ചർച്ചകൾ വളരെ സൂക്ഷ്മമായ ഘട്ടത്തിലാണ്.
അൽ-ഖുദ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്ര ഇറാൻ അനുവദിക്കുമോ എന്ന ചോദ്യത്തിന് ഇറാൻ അംബാസഡർ മറുപടി നൽകി- “ഇന്ത്യയും ഞങ്ങളും സുഹൃത്തുക്കളാണ്. ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പൊതുവായ താൽപ്പര്യങ്ങളും പൊതുവായ വിശ്വാസവുമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാട് ഞങ്ങളുടെ കഷ്ടപ്പാടാണ്, തിരിച്ചും അങ്ങനെ തന്നെ. ഇക്കാരണത്താൽ, ഭാരത സർക്കാർ ഞങ്ങളെ സഹായിക്കുന്നു, ഞങ്ങൾ ഭാരത സർക്കാരിനെ സഹായിക്കണം. കാരണം ഞങ്ങൾക്ക് പൊതുവായ വിശ്വാസവും താൽപ്പര്യവുമുണ്ട്,” ഫത്താലി കൂട്ടിച്ചേർത്തു.
ഇതൊരു തുടർ പ്രക്രിയ ആണെന്നും തടഞ്ഞുവെക്കപ്പെട്ട ജലപാതയിൽ നിന്ന് പരമാവധി ഇന്ത്യക്കാരെ പുറത്തെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും വൃത്തങ്ങൾ പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 28 കപ്പലുകളിലായി ഏകദേശം 800-ഓളം ഇന്ത്യൻ നാവികരുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ ആവർത്തിക്കുമ്പോഴും, നിലവിലെ അസ്ഥിരമായ സാഹചര്യം കാരണം കഴിഞ്ഞ രണ്ടാഴ്ചയായി ഇൻഷുറൻസ് കമ്പനികൾ കപ്പലുകളുടെ സഞ്ചാരത്തിന് ഗ്യാരണ്ടി നൽകുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

