കേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ ആണെന്നും കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എറണാകുളം മറൈൻഡ്രൈവ് മൈതാനിയില്‍ ഉച്ചയ്‌ക്ക് 12.30ന് കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്.
കൊച്ചി മറൈൻ ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിൽ നിന്നും ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. ഏതാണ്ട് 7 കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. പ്രധാന മന്ത്രി ഉച്ചയ്ക്ക് 1.30ന് കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യം അർപ്പിച്ച് കടലിന്റെ മക്കൾക്ക് നമസ്കാരം എന്ന് മലയാളത്തിൽ പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. കേരളയെ കേരളം എന്നാക്കിയതും മോദി പ്രസംഗമധ്യേ പരാമർശിച്ചു. കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണ്. പണ്ഡിറ്റ് കറുപ്പനെയും മോദി പ്രസംഗമധ്യേ അനുസ്മരിച്ചു. മത്സ്യത്തൊഴിലാളി സമൂഹം സമുദ്രാതിര്‍ത്തി കാക്കുന്നവരാണ്. പ്രളയകാലത്തെ സേവനങ്ങളും മോദി ഓര്‍ത്തെടുത്ത് പരാമര്‍ശിച്ചു. ജീവൻ പണയപ്പെടുത്തിയാണ് ഇവര്‍ ദുരന്തമുഖത്തേക്ക് ഇറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം തുടങ്ങിയെന്നും മോദി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് സാങ്കേതിക വിദ്യ സഹായം ലഭ്യമാക്കി. ഉപജീവനവും ജീവനവും തമ്മിലെ സമ്മേളനമാണ് നിങ്ങളുടെ ജീവിതം. ധീവര സമൂഹം ജലത്തെ അമ്മയെ ആയി കാണുന്നു. ശ്രീ കുറുമ്പ ദേവിയുടെ ക്ഷേത്രങ്ങൾ കാണിക്കുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണ്. നിങ്ങൾ വേദ വ്യാസനുമായാണ് നിങ്ങളുടെ ചരിത്രം ചേർത്ത് വെക്കുന്നത്. അമൃതാനന്ദമയി ദേവിയെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. രാമജന്മ ഭൂമി പ്രസ്ഥാനത്തിൽ ധീവര സഭ സക്രിയമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. രാവിലെ 11.30നുശേഷം നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി നേവൽ ബേസിലേക്ക് ഹെലികോപ്ടറിൽ യാത്ര തിരിച്ചു. തുടര്‍ന്ന് റോഡ് മാർഗമാണ് മറൈൻഡ്രൈവിൽ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂർ സ്റ്റേഡിയത്തിൽ റോഡ് ഷോ നടക്കും. റോഡ് ഷോക്കുശേഷം കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ഇതിൽ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അതിനുശേഷം ഉച്ചയ്ക്കുശേഷം കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30നുശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

