തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ നിലനിൽക്കവേ വിവാദം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി എന്നാണ് ഭാര്യ വെളിപ്പെടുത്തിയത്. രാജിയിലേക്ക് നീങ്ങേണ്ട പശ്ചാത്തലം ഉയർന്നതോടെയാണ് ഗണേഷ് കുമാർ ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞത്. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരു്നനു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.
ഗണേഷ് ഇന്നലെ ഭാര്യയുടെ സഹോദരിയെ വിളിച്ചതായും പിന്നീട് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. തുടർന്ന് വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. മന്ത്രി ക്ഷമാപണം നടത്തിയതിനാൽ തനിക്ക് പരാതിയില്ലെന്ന് ബിന്ദു മേനോൻ പറഞ്ഞു.
ഏതാനും ദിവസങ്ങളായി സൈബറിടങ്ങളിൽ നിലനിന്നിരുന്ന ആക്ഷേപങ്ങളിൽ വിശദീകരണവുമായി ഇന്നലെയാണ് മന്ത്രി രംഗത്തുവന്നത്. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവർ പൊലീസ് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് ഭാര്യ ബിന്ദു മേനോൻ രംഗത്തുവരികയിരുന്നു.

