അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ സൈനിക ആക്രമണങ്ങൾക്കിടയിൽ ഇറാന്റെ തെക്കൻ മേഖലയിൽ ഭൂചലനം. ചൊവ്വാഴ്ച ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടനടി റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.
അതേസമയം, ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ ഇസ്രായേലും അമേരിക്കയും ശക്തമാക്കിയിരിക്കുകയാണ്. ടെഹ്‌റാനിൽ നിന്ന് 800 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കെർമാൻ വ്യോമതാവളത്തിൽ നടന്ന ആക്രമണത്തിൽ 13 ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഇറാന്റെ ഭൂപ്രദേശങ്ങളിൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി വ്യോമാക്രമണം നടത്തിവരികയാണ്. ഇറാനെതിരായ ഈ സൈനിക നീക്കം പെട്ടെന്ന് അവസാനിക്കില്ലെന്നും എന്നാൽ വർഷങ്ങളോളം നീണ്ടുനിൽക്കില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. തന്ത്രപരമായ ലക്ഷ്യങ്ങൾ തകർക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ദീർഘകാല അധിനിവേശം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

