ഇറാനെ ഇസ്രയേൽ ആക്രമിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധസേന അപ്രതീക്ഷിത ആക്രമണം നടത്തി. ഒരു കോടി ആളുകൾ താമസിക്കുന്ന ടെഹ്‌റാനിലെ വിവിധ മേഖലകളിൽ ഉഗ്ര സ്ഫോടനം ആണ് നടന്നത്. പല ബഹുനില കെട്ടിടങ്ങളിലും തീയും പുകയുവും ഉയരുന്നത് കാണാം. ആണവ കരാറിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും, മിഡിൽ ഈസ്റ്റിൽ യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഭയത്തിലുമുള്ള സാഹചര്യത്തിലാണ് ഈ സംഭവവികാസം. ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്.
ആയത്തുള്ള അലി ഖമനയിയുടെ ഓഫീസുകൾക്ക് സമീപവും ആക്രമണമുണ്ടായി. ഖമനേയിയെ രഹസ്യതാവളത്തിലേക്ക് മാറ്റി. മുൻകരുതൽ ആക്രമണമെന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രയേൽ – അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാത പൂർണമായി അടച്ചു. ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുത്തു. ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് വിവരം. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇറാൻ ഉയർത്തുന്ന ഭീഷണികളെ നിർവീര്യമാക്കുക എന്നതാണ് ഈ ഓപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഇസ്രായേൽ രാജ്യത്തിനെതിരായ ഭീഷണികൾ നീക്കം ചെയ്യുന്നതിനായി ഇസ്രായേൽ രാജ്യം ഇറാനെതിരെ ഒരു മുൻകൂർ ആക്രമണം നടത്തി,” എന്നും അദ്ദേഹം പറഞ്ഞു. പ്രതികാരമായി “ഇസ്രായേലിനെതിരെ മിസൈലുകൾ തൊടുക്കാനുള്ള സാധ്യതയ്ക്കായി പൊതുജനങ്ങളെ സജ്ജമാക്കുന്നതിനായി” രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിൽ പ്രതിരോധപരമായി വ്യോമാക്രമണ സൈറണുകൾ മുഴക്കിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇറാനെതിരെ മുൻകൂർ ആക്രമണം എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞതിനെത്തുടർന്ന് സൈന്യം “വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ഒത്തുചേരലുകൾ, ജോലിസ്ഥലങ്ങൾ എന്നിവയിൽ നിരോധനം” പ്രഖ്യാപിച്ചു. അവശ്യ മേഖലകളെ ഒഴിവാക്കി.

