ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും വൻ നിയമവിജയം. കേസിൽ ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ഡൽഹി വിചാരണ കോടതി ഉത്തരവിട്ടു. കെജ്രിവാളിനും സിസോദിയയ്ക്കും പുറമെ കേസിൽ ഉൾപ്പെട്ടിരുന്ന മറ്റ് 21 പേരെയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. സിബിഐ അവർക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോടതി വിധിച്ചു.
സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ നടത്താൻ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. 2021-22 കാലയളവിലെ മദ്യനയ രൂപീകരണത്തിൽ ക്രമക്കേട് നടന്നുവെന്നും അതുവഴി ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നുമായിരുന്നു സിബിഐയുടെ പ്രധാന ആരോപണം. വിചാരണ നേരിടാൻ ആവശ്യമായ പ്രാഥമിക തെളിവുകൾ പോലും കെജ്രിവാളിനും സിസോദിയയ്ക്കും എതിരെ ഹാജരാക്കാൻ സിബിഐയ്ക്ക് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.ദീർഘകാലത്തെ നിയമപോരാട്ടത്തിന് ശേഷമുള്ള ഈ വിധി ആം ആദ്മി പാർട്ടിക്ക് വലിയ രാഷ്ട്രീയ കരുത്ത് പകരുന്നതാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടന്നതെന്ന എഎപിയുടെ വാദത്തിന് ഈ വിധി അടിവരയിടുന്നു.
കെജ്‌രിവാളിനെതിരെ തെളിവുകളുടെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഗുരുതരമായ ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും, തെളിവുകളുടെ അഭാവത്തിൽ കേന്ദ്ര ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കുന്നത് നിലനിൽക്കില്ലെന്നും പറഞ്ഞു. പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് തെളിവുകളുടെ പിന്തുണയില്ലെന്ന് കണ്ടെത്തിയാൽ അത് ഓഫീസിലുള്ള പൊതുജനവിശ്വാസത്തെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
“സത്യം എപ്പോഴും ജയിക്കും” എന്നും ബിജെപിക്ക് യഥാർത്ഥത്തിൽ അധികാരം വേണമെങ്കിൽ, കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിലടയ്ക്കുന്നതിനുപകരം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കണമായിരുന്നുവെന്നും അരവിന്ദ് കെജ്‌രിവാൾ കോടതി വിധിയോട് പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം വികാരാധീനനായി. “സത്യം ജയിക്കുമെന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ടായിരുന്നു. ഞങ്ങൾക്ക് നീതി നൽകിയ ജഡ്ജിയോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. സത്യം ജയിച്ചു,” കെജ്‌രിവാൾ പ്രതികരിച്ചു.

