തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവുമായ ഒ പനീർസെൽവം ദ്രാവിഡ മുന്നേറ്റ കഴകത്തിൽ ചേർന്നു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ അദ്ദേഹം ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തിലെത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിലിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് നാടകീയമായ വഴിത്തിരിവായി മാറുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തെ പാർട്ടിയിലേയ്ക്ക് സ്വാഗതം ചെയ്ത് എംകെ സ്റ്റാലിൻ ചിത്രം പങ്കുവെച്ചു. രാവിലെ ഒൻപത് മണിയോടെ ഒപിഎസ് തന്റെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. കേവലം സഖ്യകക്ഷിയായല്ല, മറിച്ച് ഡിഎംകെയിൽ നേരിട്ട് അംഗത്വമെടുക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ‘സഖ്യത്തിൽ ചേരാൻ മാത്രമാണെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നു’ എന്നും അവർ കൂട്ടിച്ചേർത്തു.
തനിക്കൊപ്പമുള്ള പ്രവർത്തകരുമായി നിരവധി തവണ കൂടിയാലോചനകൾ നടത്തിയതിനു ശേഷമാണ് ഈ നീക്കം. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് വെച്ച് എംകെ സ്റ്റാലിൻ അദ്ദേഹത്തെ പാർട്ടിയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞയാഴ്ച നിയമസഭയിൽ പനീർശെൽവത്തോട് വിശ്വസ്തത പുലർത്തുന്ന അവസാന എംഎൽഎയായ പി. അയ്യപ്പൻ മുഖ്യമന്ത്രി സ്റ്റാലിനെ പരസ്യമായി പ്രശംസിച്ചതോടെയാണ് ഈ രാഷ്ട്രീയ നീക്കത്തിന്റെ ആദ്യ സൂചനകൾ പുറത്തുവന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വിശ്വസ്തനായിരുന്ന പനീർശെൽവം, ഒരു കാലത്ത് ഡിഎംകെയുടെ കടുത്ത വിമർശകനായിരുന്നു. എഐഎഡിഎംകെയിൽ എടപ്പാടി പളനിസ്വാമിയുമായുള്ള (ഇപിഎസ്) അധികാരത്തർക്കത്തെത്തുടർന്ന് പാർട്ടിക്ക് പുറത്തായ പനീർശെൽവം, കഴിഞ്ഞ കുറച്ചു കാലമായി രാഷ്ട്രീയമായി ഒറ്റപ്പെട്ട നിലയിലായിരുന്നു. തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഒന്നായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ കൂടുമാറ്റത്തെ കാണുന്നത്.
ഡിഎംകെയെ സംബന്ധിച്ചിടത്തോളം, ഒപിഎസിന്റെ വരവ് തെക്കൻ തമിഴ്നാട്ടിൽ, പ്രത്യേകിച്ച് പനീർസെൽവം സ്വാധീനം നിലനിർത്തുന്ന തേവർ ഭൂരിപക്ഷ മേഖലകളിൽ പിന്തുണ ഉറപ്പിക്കാനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് കാണപ്പെടുന്നത്. ഈ സംഭവവികാസം എഐഎഡിഎംകെയുടെ പരമ്പരാഗത വോട്ട് അടിത്തറ വിഭജിക്കുന്നതിലൂടെയും അസംതൃപ്തരായ കേഡർമാരെ ആകർഷിക്കുന്നതിലൂടെയും അതിനെ കൂടുതൽ ദുർബലപ്പെടുത്തും.
മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയും മുൻ എഐഎഡിഎംകെ മേധാവി ജെ ജയലളിതയുടെ ദീർഘകാല വിശ്വസ്തനുമായ ഒപിഎസ്, 2016 ൽ അവരുടെ മരണശേഷം പാർട്ടിക്കുള്ളിൽ കടുത്ത അധികാര പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. എടപ്പാടി കെ പളനിസ്വാമിയുമായുള്ള (ഇപിഎസ്) മത്സരം എഐഎഡിഎംകെയിൽ പിളർപ്പിന് കാരണമായി, ഒടുവിൽ ഒപിഎസിന് സംഘടനാ നിയന്ത്രണവും രാഷ്ട്രീയ അടിത്തറയും നഷ്ടപ്പെട്ടു.
എ.ഐ.എ.ഡി.എം.കെയിൽ നിന്ന് ഒറ്റപ്പെടുകയും പാർട്ടി നേതൃത്വവുമായുള്ള നീണ്ട തർക്കത്തെ തുടർന്ന് പുറത്താക്കപ്പെടുകയും ചെയ്ത ശേഷം, പനീർസെൽവം സ്വതന്ത്രമായ ഒരു രാഷ്ട്രീയ സ്വത്വം നിലനിർത്താൻ ശ്രമിച്ചു. അദ്ദേഹം പ്രത്യേക പ്രചാരണങ്ങൾ ആരംഭിക്കുകയും ജയലളിതയുടെ പാരമ്പര്യത്തിന്റെ യഥാർത്ഥ അവകാശിയായി സ്വയം സ്ഥാപിക്കുകയും ചെയ്തു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുമായി വീണ്ടും ഒന്നിക്കാൻ ഒപിഎസ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു, ഇപിഎസിനെ തന്റെ “ജ്യേഷ്ഠൻ” എന്ന് പോലും പരാമർശിച്ചിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കാൻ “ഒരു സാധ്യതയുമില്ല” എന്ന് പറഞ്ഞുകൊണ്ട് ഇപിഎസ് ഒരു അനുരഞ്ജനവും തള്ളിക്കളഞ്ഞു.

