ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിലേക്ക് തിരിച്ചു. മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബെഞ്ചമിൻ നെതന്യാഹുവുമായി മോദി ചർച്ച നടത്തും. ഇസ്രയേൽ പാർലമെന്‍റിനെ പ്രധാനമന്ത്രി ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടു മണിക്ക് അഭിസംബോധന ചെയ്യും. നാളെ രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ചർച്ച നടക്കും. സന്ദർശനത്തിൽ പ്രതിരോധം, സുരക്ഷ, സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിൽ നിന്ന് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്ന നിർണായക ചർച്ചകൾ സന്ദർശനത്തിന്റെ ഭാഗമായി നടക്കും.
ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന ‘സുദർശൻ ചക്ര’ വ്യോമ പ്രതിരോധ കവചത്തിനായി ഇസ്രായേലിന്റെ ‘അയൺ ഡോം’ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ മോദിയുടെ സന്ദർശനവേളയിൽ നടക്കും. ഇസ്രായേൽ പാർലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തും.
ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഭിന്നതക്കിടയിലും മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് രംഗത്തെത്തി. നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഇസ്രയേലാകെ ഉത്സാഹത്തോടെ കാത്തിരിക്കുന്നുവെന്ന് ലാപിഡ് എക്സിൽ കുറിച്ചു. ഇസ്രയേലിന്‍റെ യഥാർത്ഥ സുഹൃത്താണ് മോദിയെന്നും ആഴത്തിലുള്ള സൗഹൃദമാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെന്ന് ലാപിഡ് പറഞ്ഞു.
പ്രതിരോധം, സുരക്ഷ, നൂതന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ നിലനിൽക്കെ പ്രധാനമന്ത്രി നടത്തുന്ന ഈ സന്ദർശനത്തെ ലോകരാഷ്ട്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 41,000-ത്തിലധികം ഇന്ത്യൻ വംശജർ നിലവിൽ ഇസ്രായേലിലുണ്ട്. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

