കൊച്ചി: ‘കേരള സ്റ്റോറി 2’ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. ടീസർ പിൻവലിക്കാൻ നിർമാതാക്കള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. സിനിമ നാളെ കോടതി കാണും. നാളെ വൈകിട്ട് സിനിമ കാണുമെന്ന് ജസ്റ്റീസ് ബച്ചു കുര്യൻ തോമസ് വ്യക്തമാക്കി. സാധാരണ ഇത്തരം ഹര്‍ജികളില്‍ ഇടപെടാറില്ലെന്നും കേരള സ്റ്റോറി എന്ന പേരാണ് ഇതിന് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ പ്രമേയം യഥാര്‍ത്ഥ കഥയാണെന്ന് നിര്‍മാതാക്കള്‍ പറയുന്നുണ്ടെന്നും ജനങ്ങളുടെ ആശങ്ക അവഗണിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി
സിനിമ മതസ്പർധ ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണുർ ചിറ്റാപ്പറമ്പ് സ്വദേശി ശ്രീദേവൻ നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ടീസറിലുണ്ടെന്നാണ് ഹർജിയിലെ ആരോപണം. അനുമതി ഇല്ലാതെയാണ് ടീസര്‍ പുറത്തിറക്കിയതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.
നാലു യുവതികൾ തീവ്രവാദികളുടെ കെണിയിൽപ്പെടുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്താൻ നിശ്ചയിച്ചിട്ടുള്ള ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ കേവലം ഒരു പ്രൊപ്പഗാൻഡ ചിത്രമാണെന്നും കേരളത്തെ കരിനിഴലിൽ നിർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. വസ്തുതാവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് വലിയ വിമർശനങ്ങൾ നേരിട്ട ‘കേരള സ്റ്റോറി’യുടെ ആദ്യ ഭാഗം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗവും സമാനമായ രീതിയിൽ സംഘർഷങ്ങൾക്കും ക്രമസമാധാന തകർച്ചയ്ക്കും വഴിതെളിക്കുമെന്ന ആശങ്ക ഹർജിയിൽ പങ്കുവെക്കുന്നുണ്ട്.
ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

