ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റം വരുത്താൻ സാധ്യത. സിംബാബ് വെക്ക് എതിരായ അടുത്ത ടി20 ലോകകപ്പ് മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും എന്ന വിധത്തിൽ ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റിന്റെ പ്രതികരണം വരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ നാല് മത്സരത്തിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ് ചെയ്തത്. എന്നാൽ സൂപ്പർ എട്ടിലേക്ക് എത്തിയപ്പോൾ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ചെയ്സിങ്ങിന് വിട്ടപ്പോൾ പ്രതീക്ഷിച്ചത് പോലെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞു. ഹാട്രിക് ഡക്കിന് ശേഷം അഭിഷേക് ശർമ ഫോം വീണ്ടെടുത്തിട്ടില്ല. തിലക് വർമ മെല്ലെപ്പോക്ക് നയം സ്വീകരിച്ച് സ്ട്രൈക്ക്റേറ്റ് ഉയർത്തികളിക്കുന്നതിൽ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ തിരിച്ചുവരവിന് സാധ്യത ഏറുന്നത്.
“മാറ്റം വരുത്തി സഞ്ജുവിനെ കൊണ്ടുവരുമോ? സഞ്ജു വളരെ മികച്ച കളിക്കാരനാണ്. മാത്രമല്ല സഞ്ജുവിനെ കൊണ്ടുവരുന്നത് തന്ത്രപരമായി ഗുണം ചെയ്യും. ടോപ് ഓർഡറിൽ സഞ്ജുവിലൂടെ നമുക്കൊരു വലംകയ്യനെ ലഭിക്കും. അടുത്ത ദിവസങ്ങളിൽ ഇത് വലിയൊരു ചർച്ചാ വിഷയമാവും എന്ന് എനിക്ക് അറിയാം,” ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് പറഞ്ഞു.
ടി20 ലോകകപ്പിലെ ആദ്യ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക 76 റൺസിന് ജയിച്ചു.18.5 ഓവറിൽ 111 റൺസിനാണ് ഇന്ത്യ പുറത്തായത്. പ്രോട്ടീസ് ഉയർത്തിയ 188 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 111 റൺസിന് പുറത്തായി. 42 റൺസെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യയ്ക്ക് തകർച്ചയോടെയാണ് തുടക്കം ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായി. അടുത്ത ഓവറിൽ തന്നെ തിലക് വർമ്മയെ ജാൻസെൻ പുറത്താക്കി.

