2024 ജൂണിൽ എട്ട് ദിവസത്തെ ചെറിയൊരു യാത്രയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജ സുനിത വില്യംസിനും ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറിനും ഒൻപത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കേണ്ടിവന്ന സംഭവത്തിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് നാസ ഔദ്യോഗികമായി സമ്മതിച്ചു. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും നേതൃത്വത്തിന്റെയും ദയനീയ പരാജയമാണ് ഈ ദൗത്യമെന്ന് നാസ വിശേഷിപ്പിച്ചു
സംഭവത്തിൽ നാസയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരുമ്പോൾ ദൗത്യത്തെ’ടൈപ്പ് എ’ വിഭാഗത്തിൽപ്പെട്ട അപകടമായി നാസ റിപ്പോർട്ടിൽ ലേബൽ ചെയ്തിട്ടുണ്ട്. ബോയിങ് കമ്പനിയുടെ സ്റ്റാർലൈനറിന്റെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പറക്കലിനിടയിൽ സംഭവിച്ച വീഴ്ചകൾ ഈ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. നാസയുടെ ഉദ്യോഗസ്ഥവൃന്ദത്തെയും ബോയിങ്ങിനെയും രൂക്ഷമായി വിമർശിക്കുന്നതാണ് 300-ൽ അധികം പേജുകളുള്ള റിപ്പോർട്ട്. എഞ്ചിനീയറിങ്ങിലെ പിഴവുകൾ, അപര്യാപ്തമായ മേൽനോട്ടം തുടങ്ങിയവ ഒരാഴ്ച നീണ്ടുനിൽക്കേണ്ട ദൗത്യത്തെ മാസങ്ങളോളം നീളുന്നതാക്കിയെന്നും വിൽമോറിനും വില്യംസിനും ശാരീരികവും മാനസികവുമായ കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ ദൗത്യത്തെ ‘ടൈപ്പ് എ’ വിഭാഗത്തിലുള്ള ദുരന്തമായാണ് ഇപ്പോൾ നാസ തരംതിരിച്ചിരിക്കുന്നത്. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കൽപ്പന ചൗള കൊല്ലപ്പെട്ട 2003-ലെ കൊളംബിയ ബഹിരാകാശ പേടക ദുരന്തത്തിന് നൽകിയ അതേ വിഭാഗമാണിത്.
ബോയിംഗ് സ്റ്റാർലൈനർ ദൗത്യം പരാജയപ്പെട്ടതിനെത്തുടർന്ന് സുനിത വില്യംസും ബുച്ച് വിൽമോറും 286 ദിവസമാണ് ബഹിരാകാശത്ത് കുടുങ്ങിക്കിടന്നത്. 2026 ഫെബ്രുവരി 19-ന് പുറത്തുവിട്ട 311 പേജുള്ള റിപ്പോർട്ടിൽ, നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഏജൻസിയെയും ബോയിംഗിനെയും രൂക്ഷമായി വിമർശിച്ചു. പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ വേണ്ടി സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നാണ് പ്രധാന ആരോപണം.
ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതമായി നിലയത്തിൽ എത്തിയെങ്കിലും പേടകത്തിൻ്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ കഴിയാത്തത്ര ആഴത്തിലുള്ളതായിരുന്നു. സുരക്ഷയേക്കാൾ കൂടുതൽ സമയക്രമത്തിന് മുൻഗണന നൽകിയ നാസ മാനേജർമാരുടെ നിലപാട് ഏജൻസിക്കുള്ളിൽ അവിശ്വാസത്തിന്റെ സംസ്കാരം സൃഷ്ടിച്ചുവെന്ന് അന്വേഷകർ കണ്ടെത്തി. ഇതോടെ നിശ്ചയിച്ച ഒരു വാരത്തിന് പകരം 2025 മാർച്ച് വരെ അവർക്ക് അവിടെ തുടരേണ്ടി വന്നു. ഒടുവിൽ സ്പേസ് എക്സ് പേടകത്തിലാണ് ഇവർ ഭൂമിയിലേക്ക് മടങ്ങിയത്.
ബോയിങ് എയർക്രാഫ്റ്റ് ബിസിനസിലും ബഹിരാകാശ വാഹനങ്ങളുടെ രംഗത്തും കടുത്ത മത്സരം നേരിടുന്ന സമയത്താണ് സംഭവം നടക്കുന്നത്. സ്റ്റാർലൈനറിന്റെ പരാജയപ്പെട്ട പരീക്ഷണപ്പറക്കലിന് മുമ്പുതന്നെ അക്കാലത്ത് പുതിയതായി രംഗത്തെത്തിയ സ്‌പേസ്എക്‌സിന്റെ ഡ്രാഗൺ ക്യാപ്സ്യൂൾ പലതവണ പല വിജയകരമായ ദൗത്യങ്ങൾ പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ള രണ്ടാമത്തെ കമ്പനിയായി ബോയിങ്ങിനെ നിലനിർത്താനുള്ള നാസയുടെ ആഗ്രഹം തീരുമാനമെടുക്കലിനെ സ്വാധീനിക്കുകയും അപകടം വിളിച്ചുവരുത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
നാസയുടെ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ വിശദാംശങ്ങൾ പുറത്തുവരുന്നതിന് മുമ്പ് ബ്ലൂംബർഗ് ന്യൂസ് ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭാവിയിൽ സമാനമായ പിഴവുകൾ ആവർത്തിക്കുന്നത് തടയാൻ നാസയ്ക്കും ബോയിങ്ങിനും എന്തൊക്കെ ചെയ്യാനാകും എന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ 61 നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഏജൻസിയിലെ ജീവനക്കാരും പുറത്തുനിന്നുള്ള വിദഗ്ധരും ചേർന്നാണ് അന്വേഷണം നടത്തിയത്. 50 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ആദ്യമായി നാല് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനുചുറ്റും അയക്കുന്ന നാസയുടെ ആർട്ടെമിസ് II ദൗത്യത്തിന് തയ്യാറെടുക്കുന്നതിടെയാണ് അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുള്ളത്.

