ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ വയറ്റിൽ കത്രിക കുടങ്ങിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽ നിലവിൽ സർവീസിലുള്ളവരെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചു. ഈ സംഘം ഇന്ന് തന്നെ ആലപ്പുഴ മെഡിക്കൽ കോളജിലെത്തി പരിശോധനകൾ നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കും. വകുപ്പുതല നടപടികൾക്ക് പുറമെ, അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പൊലീസിന് കൈമാറുകയും നിയമപരമായ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യും. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമായതിനാൽ ചില കാര്യങ്ങളിൽ പൊലീസ് അന്വേഷണം അനിവാര്യമാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്. കുറ്റക്കാരിൽ വിരമിച്ചു പോയവർ ആരെല്ലാമാണെന്നും സർവീസിൽ തുടരുന്നത് ആരെല്ലാമാണെന്നും പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ ആരോഗ്യ മന്ത്രിയുടേത് സ്ഥിരം വാഗ്‌ദാനങ്ങളും വായ്ത്താരിയും മാത്രമാണെന്ന് മുൻപ് പല സർക്കാർ ആശുപത്രികളിലെയും ചികിത്സാപ്പിഴവ് മൂലം ഇന്നും ദുരിതം അനുഭവിക്കുന്ന രോഗികൾ പറഞ്ഞു. നടപടികളും സഹായങ്ങളും ഒപ്പം ചേർത്തുനിർത്തലും എല്ലാം വാഗ്ദാനങ്ങൾ മാത്രമാണെന്നും രോഗികൾ കുറ്റപ്പെടുത്തുന്നു. അഞ്ച് വർഷമായി തന്റെ അമ്മ കൊടിയ വേദനയിലായിരുന്നെന്നും സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും രോഗിയായ ഉഷാ ജോസഫിന്റെ മകൻ പ്രതികരിച്ചു.

അതേസമയം ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം മറന്നുവച്ചെന്ന സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് യൂണിറ്റ് ചീഫായിരുന്ന ഡോക്ടർ ലളിതാംബിക. സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയത് താനാണെന്ന ആരോപണം നൂറു ശതമാനം ഉറപ്പോടെ നിഷേധിക്കുകയാണെന്ന് ഡോക്ടർ ലളിതാംബിക വ്യക്തമാക്കി. കൊവിഡ് കാലത്തെ ജോലിത്തിരക്കുകൾക്കിടയിൽ ഈ ശസ്ത്രക്രിയ താനാണോ ചെയ്തതെന്ന് ഓർക്കുന്നില്ലെന്നാണ് ഡോക്ടറുടെ വിചിത്ര വിശദീകരണം. വിരമിക്കുന്നതിന് തൊട്ടുമുൻപുള്ള കാലമായതിനാൽ വലിയ ശസ്ത്രക്രിയകളൊന്നും അന്ന് ഏറ്റെടുത്തിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ജീവനക്കാർ ഇല്ലാത്ത സമയങ്ങളിൽ ചില കേസുകൾ ചെയ്തിട്ടുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. വയറ്റിൽ ഉപകരണം കുടുങ്ങി അഞ്ചല്ല, അമ്പതു വർഷം ജീവിച്ചാലും ഒന്നും സംഭവിക്കില്ലെന്നാണ് ഡോക്ടറുടെ വാദം. രോഗിക്ക് നിലവിൽ അനുഭവപ്പെട്ട വേദന ഉപകരണം വയറ്റിലിരുന്നത് കൊണ്ടല്ലെന്നും അത് മൂത്രക്കല്ലിന്റെ വേദനയാണെന്നും ഡോക്ടർ അവകാശപ്പെടുന്നു. ഇപ്പോൾ രോഗിക്കുണ്ടായ ലക്ഷണങ്ങൾ കാരണം അൾട്രാസൗണ്ട് സ്‌കാനിങ് നടത്തിയപ്പോഴാണ് ഉപകരണം കണ്ടെത്തിയത്. രോഗിക്ക് ഇതിനു മുൻപും ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം പഴയ ശസ്ത്രക്രിയയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡോക്ടർ പറയുന്നു. ഇരുപത് വർഷം മുൻപ് വച്ചതാണോ അതോ ഈ അടുത്ത കാലത്ത് വച്ചതാണോ എന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരും. എന്നാൽ വണ്ടാനത്തെ ശസ്ത്രക്രിയയ്ക്കിടെ പഴയ പാടുകളോ മറ്റോ ഉള്ളിൽ കണ്ടിരുന്നില്ലെന്നാണ് വിവരം.

