തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്കാരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന “ഉത്തരവാദിത്തമില്ലാത്ത” സൗജന്യ വാഗ്ദാനങ്ങൾ പൊതുഖജനാവിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി. വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയാണ്, ഇത്തരം തീരുമാനങ്ങളുടെ സമയത്തെയും സാമ്പത്തിക യുക്തിയെയും കോടതി രൂക്ഷമായി വിമർശിച്ചത്. ഇത്തരം നയങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ബാധിക്കുമെന്നും അതിനാൽ അവ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി പറഞ്ഞു. സൗജന്യങ്ങൾ നൽകുന്ന തമിഴ്‌നാട് സർക്കാരിനെ കടന്നാക്രമിച്ച കോടതി, “ഏത് തരത്തിലുള്ള സംസ്കാരമാണ് നിങ്ങൾ ഇവിടെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നത്?” എന്ന് ചോദ്യം ചെയ്തു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സൗജന്യ വൈദ്യുതി പദ്ധതി പ്രഖ്യാപിച്ചതിൻ്റെ സാഹചര്യം വിശദീകരിക്കാൻ തമിഴ്‌നാട് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അവസാന നിമിഷത്തെ ഇത്തരം പ്രഖ്യാപനങ്ങൾ വൈദ്യുതി വിതരണ കമ്പനികളെ (DISCOMs) താരിഫ് നിശ്ചയിക്കുന്നതിലും ബജറ്റ് കണക്കുകൂട്ടലുകളിലും വലിയ പ്രതിസന്ധിയിലാക്കുന്നു. നിയന്ത്രണമില്ലാത്ത ഇത്തരം ഉദാരതകൾ രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തെ ബാധിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ഉപഭോക്താക്കളുടെ സാമ്പത്തിക നില പരിഗണിക്കാതെ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകാനുള്ള തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡിന്റെ നിർദേശത്തിന്മേലുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമർശം.
സമീപകാല തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പല സംസ്ഥാനങ്ങളിലും പെട്ടെന്ന് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നേരിട്ടുള്ള പണമിടപാട് പദ്ധതികൾ ഇത്തരത്തിൽ പ്രഖ്യാപിച്ചാൽ ആളുകൾ ഇനി ജോലി ചെയ്യുമോ എന്നും കോടതി ചോദിച്ചു. “രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും വരുമാന കമ്മി നേരിടുന്നവയാണ്, എന്നിട്ടും വികസന കാര്യങ്ങൾ അവഗണിച്ചുകൊണ്ട് അവർ ഇത്തരം സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നു,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ പരാമർശങ്ങൾ നടത്തിയത്.

