ഇറാനുമായുള്ള തർക്കങ്ങളിൽ മിസൈലുകളേക്കാൾ ചർച്ചകൾക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച വ്യക്തമാക്കി. എന്നാൽ ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ടെഹ്‌റാനുമായുള്ള സങ്കീർണ്ണമായ ആണവ ചർച്ചകൾ പുരോഗമിക്കവെ, നയതന്ത്രമാണ് പ്രസിഡന്റിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. ഇറാനെതിരെ വ്യോമാക്രമണം നടത്തുന്നതിനെ അനുകൂലിക്കുന്ന വാദങ്ങൾ പലതുണ്ടെന്ന് ലീവിറ്റ് സമ്മതിച്ചു. ജനീവയിൽ യുഎസ് പ്രതിനിധികളും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചകളിൽ ചെറിയ പുരോഗതിയുണ്ടായതായി ലീവിറ്റ് സ്ഥിരീകരിച്ചു. എങ്കിലും ചില പ്രധാന വിഷയങ്ങളിൽ ഇരുപക്ഷവും ഇപ്പോഴും വിഭിന്നമായ നിലപാടുകളിലാണെന്ന് അവർ മുന്നറിയിപ്പ് നൽകി. ശക്തിപ്രകടനം നടത്തുക എന്നത് ഒരിക്കലും ചർച്ചകളുടെ തുടക്കമല്ലെന്ന് അവർ ഊന്നിപ്പറഞ്ഞു. ഇറാനായാലും മറ്റ് ഏതൊരു രാജ്യമായാലും നയതന്ത്രമാണ് ആദ്യ ഓപ്ഷനെന്ന് പ്രസിഡന്റ് എപ്പോഴും വ്യക്തമാക്കിയ കാര്യമാണ്. പ്രസിഡന്റ് ട്രംപുമായി ഒരു കരാറിലെത്തുന്നത് ഇറാന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിപരമായ നീക്കമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ ഇറാനെതിരെ വൻതോതിലുള്ള ഒരു സൈനിക നടപടിക്ക് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായും ഇത് ഉടൻ തന്നെ ആരംഭിച്ചേക്കാമെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം നടന്ന 12 ദിവസത്തെ സംഘർഷത്തേക്കാൾ വളരെ വലുതും ആഴ്ചകളോളം നീണ്ടുനിൽക്കുന്നതുമായ ഒരു സൈനിക നീക്കമാണ് ലക്ഷ്യമിടുന്നത്. ഇതൊരു പൂർണമായ യുദ്ധത്തിന് സമാനമായ രീതിയിലായിരിക്കുമെന്നും അമേരിക്കൻ മാധ്യമസ്ഥാപനം റിപ്പോർട്ടില്‍ പറയുന്നു.
നയതന്ത്ര ചർച്ചകളിലൂടെ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സൈനികമായ പോംവഴി തേടുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.
മിഡിൽ ഈസ്റ്റിൽ യുഎസ് തങ്ങളുടെ നാവിക-വ്യോമ സേനാ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഉപകരണങ്ങളുമായും യുദ്ധവിമാനങ്ങളുമായി ഏകദേശം 150ലധികം യുഎസ് സൈനിക ചരക്ക് വിമാനങ്ങൾ മേഖലയിൽ എത്തിക്കഴിഞ്ഞതായാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരമൊരു സൈനിക നീക്കം പശ്ചിമേഷ്യയിലെ മുഴുവൻ സുരക്ഷാ സാഹചര്യങ്ങളെയും മാറ്റിമറിക്കും. ഇത് ട്രംപിന്റെ ബാക്കിയുള്ള ഭരണകാലാവധിയിൽ ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും റിപ്പോർട്ട് പറയുന്നു.

