ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ നാലുപേർ ടെന്റ് ക്യാമ്പിൽ കഴിഞ്ഞിരുന്നവരാണ്. ഇസ്ലാമിക് ജിഹാദ് കമാൻഡറെ ലക്ഷ്യം വെച്ചാണ് ഗസ്സ സിറ്റിയിൽ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലും ഗസ്സ സിറ്റിയിലെ ടെൽ അൽ-ഹവയിലുമാണ് പ്രധാനമായും ആക്രമണം നടന്നത്. അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയും ആക്രമണമുണ്ടായതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെടിനിർത്തൽ കരാർ പ്രകാരം നിശ്ചയിച്ചിട്ടുള്ള ‘യല്ലോ ലൈൻ’ മറികടന്ന് ഹമാസ് ടണലുകൾ വഴി ഇസ്രായേൽ ഭാഗത്തേക്ക് കടന്നതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു. എന്നാൽ, ഇസ്രായേൽ ഏകപക്ഷീയമായി ഈ രേഖ ഗസ്സയുടെ ഉള്ളിലേക്ക് നീക്കുകയാണെന്ന് ഹമാസ് ആരോപിക്കുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച അന്താരാഷ്ട്ര ബോർഡ് ഓഫ് പീസ് (സമാധാന സമിതി) വാഷിംഗ്ടണിൽ യോഗം ചേരാനിരിക്കെയാണ് മേഖലയിൽ സംഘർഷം കടുക്കുന്നത്. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച വാഷിംഗ്ടണിൽ നിർണ്ണായക യോഗം നടക്കുന്നുണ്ട്. ഗസ്സയുടെ പുനർനിർമ്മാണത്തിനായി കോടിക്കണക്കിന് ഡോളറിന്റെ പാക്കേജും ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിലുള്ള സുരക്ഷാ സേനയെ വിന്യസിക്കുന്നതും ഈ യോഗത്തിൽ ചർച്ചയാകും.
വെടിനിർത്തൽ കരാർ നിലവിൽ വന്നതിനുശേഷം ഇതുവരെ 600-ഓളം ഫലസ്തീനികളും നാല് ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമാധാന ചർച്ചകൾക്ക് തൊട്ടുമുമ്പുള്ള ഈ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്. ഇസ്രായേലിന്റെ നടപടി സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം കുറ്റപ്പെടുത്തി.

