രാജസ്ഥാനിലെ ഭിവാഡിയിലുള്ള ഖുഷ്ഖേദ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് തൊഴിലാളികൾ വെന്തുമരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഫാക്ടറിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം തീ അതിവേഗം പടരാൻ കാരണമായി. പ്ലോട്ട് നമ്പർ G1/118B എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ഒന്നര മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് ഫാക്ടറിക്കുള്ളിൽ നടത്തിയ പരിശോധനയിലാണ് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കെമിക്കൽ ഡ്രമ്മുകൾ പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായിരുന്നു
മരണസംഖ്യ ഏഴാണെന്ന് അഡീഷണൽ ജില്ലാ കളക്ടർ സുമിത്ര മിശ്ര സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുലർച്ചെ തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ഭിവാഡി, തിജാര എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീയുടെ തീവ്രത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിൽ നിന്നും കൂടുതൽ സേനയെ വിന്യസിച്ചു. രക്ഷാപ്രവർത്തനത്തിനിടെയാണ് ഏഴ് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടവിവരമറിഞ്ഞ് ഭിവാഡി എസ്പി, തിജാര ഡിഎസ്പി ശിവരാജ് സിംഗ്, അഡീഷണൽ ജില്ലാ കളക്ടർ സുമിത്ര മിശ്ര എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.
അപകടം നടക്കുമ്പോൾ 20 മുതൽ 25 വരെ തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലി ചെയ്തിരുന്നു. തീ പടർന്ന ഉടൻ ചിലർക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും പുക നിറഞ്ഞതോടെ പലരും അകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. ഫാക്ടറിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ കുടുംബാംഗങ്ങൾ സംഭവത്തിന് പിന്നാലെ ഫാക്ടറിക്ക് മുന്നിൽ രോഷം പ്രകടിപ്പിച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായതെന്ന് ഇവർ ആരോപിക്കുന്നു. ജനക്കൂട്ടത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

