ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലർച്ചെ ആറ് മണിയോടെ 5,000 രൂപ വീതം നിക്ഷേപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ ക്ഷേമപദ്ധതികൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്റ്റാലിന്റെ ഈ നീക്കം. സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപേ പണം അക്കൗണ്ടുകളിലെത്തിയതോടെ പ്രതിപക്ഷത്തിന് പ്രതികരിക്കാൻ പോലും സമയം നൽകാത്ത രാഷ്ട്രീയ നീക്കമായി ഇത് മാറി.
ആകെ 6,550 കോടി രൂപയാണ് സർക്കാർ ഇതിനായി വിനിയോഗിച്ചത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ ഇനത്തിലുള്ള 3,000 രൂപയും (പ്രതിമാസം 1,000 വീതം), പ്രത്യേക വേനൽക്കാല പാക്കേജായി 2,000 രൂപയും ഉൾപ്പെടെയാണ് 5,000 രൂപ കൈമാറിയത്.
നടൻ വിജയിന്റെ തമിഴക വെട്രി കഴകം യുവജനങ്ങളെയും സ്ത്രീകളെയും വലിയതോതിൽ ആകർഷിക്കുന്ന സാഹചര്യത്തിൽ, സ്ത്രീ വോട്ടർമാരെ ഒപ്പം നിർത്താനാണ് ഡി.എം.കെ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. “തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ഈ സഹായം തടയാൻ ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു, എന്നാൽ ദ്രാവിഡ മോഡൽ സർക്കാർ അവർക്കും മുന്നേ നീങ്ങി”- സ്റ്റാലിൻ പറഞ്ഞു. അടുത്ത തവണ അധികാരത്തിൽ വന്നാൽ പ്രതിമാസ തുക 1,000 രൂപയിൽ നിന്ന് 2,000 രൂപയായി വർദ്ധിപ്പിക്കുമെന്നും ‘വാക്കുപറഞ്ഞാൽ അത് പാലിക്കുന്നയാളാണ് താനെന്നും സ്റ്റാലിൻ പറഞ്ഞു.

