ടി20 ലോകകപ്പ് ചരിത്രത്തിലെ വമ്പൻ അട്ടിമറിയുമായി സിംബാബ് വെ. ഓസ്ട്രേലിയയെ 23 റൺസിന് തോൽപ്പിച്ച് സിംബാബ് വെ ചരിത്രമെഴുതി. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസ് കണ്ടെത്തിയ സിംബാബ് വെ ഓസ്ട്രേലിയയെ 19.3 ഓവറിൽ 146 റൺസിന് ഓൾഔട്ടാക്കി. ചെയ്സിങ്ങിൽ അഞ്ചാമത്തെ ഓവറിലേക്ക് എത്തിയപ്പോൾ തന്നെ ഓസ്ട്രേലിയ 29-4 എന്ന നിലയിൽ തകർന്നിരുന്നു. പിന്നെ മാക്സ് വെല്ലും റെൻഷോയും ചേർന്നുള്ള 77 റൺസ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയക്ക് വിജയ പ്രതീക്ഷ നൽകിയത്. 65 റൺസോടെ റെൻഷോ തോൽവിയെന്ന നാണക്കേട് ഒഴിവാക്കാൻ പൊരുതിയെങ്കിലും മറ്റ് ഓസീസ് ബാറ്റർമാരിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുക്കാതിരുന്ന ട്രാവിസ് ഹെഡ്ഡിന്റെ തീരുമാനത്തിനെതിരെ വലിയ വിമർശനവും ഇപ്പോൾ ഉയരുന്നു. സിംബാബ് വെയ്ക്ക് വേണ്ടി ബ്ലെസ്സിങ് മുസറാബനി നാല് വിക്കറ്റും ബ്രാഡ് ഇവാൻസ് മൂന്ന് വിക്കറ്റും പിഴുതു.
56 പന്തിൽ നിന്ന് 64 റൺസ് എടുത്ത ബെന്നറ്റ് ആണ് സിംബാബ് വെയുടെ ടോപ് സ്കോറർ. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെയെ സമ്മർദത്തിലാക്കാൻ ഓസീസ് ബോളർമാർക്കായില്ല. ഓപ്പണിങ്ങിൽ ബെന്നറ്റും മറുമനിയും ചേർന്ന് 61 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്റ്റൻ സിക്കന്ദർ റാസ അവസാന ഓവറുകളിൽ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിച്ചതോടെയാണ് സിംബാബ് വെ സ്കോർ 170ന് അടുത്തെത്തിയത്.
2007ലെ ലോകകപ്പിൽ ഓസ്ട്രേലിയയെ സിംബാബ് വെ മുട്ടുകുത്തിച്ചിരുന്നു. 19 വർഷത്തിന് ശേഷം വീണ്ടും സിംബാബ് വെയുടെ കയ്യിൽ നിന്ന് ഓസ്ട്രേലിയയ്ക്ക് മറക്കാനാവാത്ത പ്രഹരം. ഓസ്ട്രേലിയക്കെതിരായ ചരിത്ര ജയത്തോടെ ഗ്രൂപ്പ് ബിയിൽ സിംബാബ് വെ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. നാല് പോയിന്റുള്ള ശ്രീലങ്കയാണ് ഒന്നാമത്. മികച്ച നെറ്റ് റൺറേറ്റിന്റെ കരുത്തിലാണ് ശ്രീലങ്ക ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ.

