വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ജോലി സമയം 2 മണിക്കൂർ കുറച്ചതായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ജീവനക്കാർ സാധാരണയായി എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട്. ഇതാണ് റമദാനിൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ കുറയ്ക്കുന്നത്. കുറച്ച ഷെഡ്യൂളിനപ്പുറം ജോലി ചെയ്യുന്ന അധിക സമയം ഓവർടൈം ആയി കണക്കാക്കാം, അതിന് തൊഴിലാളികൾക്ക് അധിക വേതനത്തിനും അർഹതയുണ്ട്. റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് അവരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾക്കും ജോലിയുടെ സ്വഭാവത്തിനും അനുസരിച്ച് പ്രവൃത്തി സമയത്തിൻ്റെ പരിധിക്കുള്ളിൽ ഫ്ലെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് ഷെഡ്യൂളുകൾ നടപ്പിലാക്കാവുന്നതുമാണ്.

