ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം. തുടർച്ചയായി മുന്നു ദിവസം രാവിലെ മതുൽ വൈകിട്ട് വരെ രാഹുലിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം. രാഹുലിൻറെ മൊബൈൽ ഫോണും പാസ്‌പോർട്ടും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറണമെന്നും രാഹുലിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്നും കോടതി നിർദേശിച്ചു.
നേരത്തേ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പ്രവാസി മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന രാഹുലിന് കർശന ഉപാധികളോടെ ജാമ്യം നൽകിയത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന പ്രതിഭാഗത്തിൻറെ വാദം കോടതി ഭാഗികമായി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കോടതി പരിശോധിച്ചിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധന വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം നിലനിൽക്കെത്തന്നെയാണ് കോടതി ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിച്ചല്ല പരാതി നൽകിയത് എന്നും, അന്വേഷണത്തിൽ രാഷ്ട്രീയ സ്വാധീനവും ഗൂഢാലോചനയും ഉണ്ടെന്നും രാഹുൽ വാദമുന്നയിച്ചിരുന്നു. വാദം സാധൂകരിക്കാനായില്ലെങ്കിൽ കീഴടങ്ങാൻ ഹൈക്കോടതിയ്ക്ക് നിർദേശിക്കാമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.
കേസുമായി പ്രഥമവിവര മൊഴിയിലെ ആരോപണങ്ങൾ ഗൗരവകരമാണെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു. ബലം പ്രയോഗിച്ചതും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതുമടക്കം പ്രഥമ വിവര മൊഴിയിലുള്ള കാര്യങ്ങൾ ഗൗരവകരമാണ്. മാർച്ച് 17-ന് പാലക്കാട് വെച്ച് രാഹുൽ തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ മൊഴി കോടതി പരിശോധിച്ചു. കുട്ടി വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും, എന്നാൽ പിന്നീട് അതിജീവിതയ്ക്ക് താൽപര്യമില്ലാതിരുന്നിട്ടും വീഡിയോ കോളിലൂടെ വിളിച്ച് ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്ന ആരോപണവും കോടതി ഗൗരവത്തോടെ എടുത്തു. ആരോപണങ്ങളെ ശരിവെക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ലഭ്യമാണെന്ന കാര്യവും കോടതി സൂചിപ്പിച്ചു.
അതേസമയം, പരാതിക്കാരി വിവാഹിതയായതിനാൽ രാഹുലുമായി ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അതിൽ നിയമപരമായി എന്ത് തെറ്റാണുള്ളതെന്ന് കോടതി ചോദിച്ചിരുന്നു. രാഹുൽ അവിവാഹിതനായതിനാൽ ഇതിൽ ധാർമികമായ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആണെന്നും സമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതിജീവിതയ്ക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം 36 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
തനിക്കെതിരെയുള്ളത് ബലാത്സംഗമല്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നുമാണ് രാഹുലിന്റെ പ്രധാന വാദം. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേസ് കെട്ടിച്ചമച്ചതെന്നും അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചു. വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

