പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിൽ എത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ പ്രത്യേക ക്ഷണപ്രകാരം ക്വാലാലംപൂരിൽ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
തന്റെ സുഹൃത്തായ അൻവർ ഇബ്രാഹിം നേരിട്ടെത്തി നൽകിയ സ്വീകരണത്തിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് മോദി എക്‌സിൽ (ട്വിറ്റർ) കുറിച്ചു. വിമാനത്താവളത്തിലെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഇരുനേതാക്കളും ഒരേ വാഹനത്തിലാണ് ക്വാലാലംപൂരിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയിലേക്ക് യാത്ര തിരിച്ചത്. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
സുരക്ഷാ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുക, ഡോർണിയർ വിമാനങ്ങളുടെ വിൽപന, സുഖോയ്-30 വിമാനങ്ങളുടെയും സ്‌കോർപീൻ അന്തർവാഹിനികളുടെയും അറ്റകുറ്റപ്പണി എന്നിവയിൽ ഇന്ത്യയും മലേഷ്യയും സഹകരിച്ചേക്കും. വ്യാപാരം, ഡിജിറ്റൽ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജ്ജം, സെമികണ്ടക്ടർ മേഖല എന്നിവയിൽ പുതിയ കരാറുകൾ ഒപ്പിടാൻ സാധ്യതയുണ്ട്.
മലേഷ്യയിലുള്ള ഏകദേശം 30 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരുമായി പ്രധാനമന്ത്രി സംവദിക്കും. ഇരുരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ‘ജീവനുള്ള പാലമാണ്’ ഇന്ത്യൻ സമൂഹമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2024 ഓഗസ്റ്റിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് മോദിയുടെ ഈ സന്ദർശനം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനെ സ്വാഗതം ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി മലേഷ്യയിലേക്ക് പുറപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. ഞായറാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.

