2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ തൃശൂരിൽ ചുവരെഴുത്ത് നടത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. ശനിയാഴ്ച രാവിലെ തൃശൂർ സോണൽ കോർപ്പറേഷൻ ഓഫീസിന് സമീപമുള്ള ഒല്ലൂക്കരയിലെ 164-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം നേരിട്ടെത്തി താമര ചിഹ്നം ചുവരിൽ വരച്ചത്. ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനത്തിലെ ഏറ്റവും ശ്രദ്ധേയമായ നീക്കമാണിത്.
കേരളത്തിൽ മാറ്റത്തിന്റെ കാറ്റാണ് വീശുന്നതെന്നും ഇത്തവണ നിയമസഭയിൽ ബിജെപി നിർണ്ണായക ശക്തിയാകുമെന്നും ചുവരെഴുത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ മാറിമാറി ഭരിച്ച് കേരളത്തിന്റെ വികസനം മുരടിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതിയും പ്രീണന രാഷ്ട്രീയവുമാണ് ഇരു മുന്നണികളുടെയും മുഖമുദ്രയെന്നും ജനങ്ങൾ ഇത തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ 30 നിയമസഭാ മണ്ഡലങ്ങളിൽ ഇത്തവണ വിജയം ഉറപ്പാക്കണമെന്നാണ് നിതിൻ നവീൻ പാർട്ടി പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി അടുത്ത 90 ദിവസം താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വികസനത്തോടൊപ്പം ശബരിമലയിലെ ക്രമക്കേടുകളും സ്വർണ്ണക്കടത്തും സർക്കാരിന്റെ ഭരണപരാജയവും മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളാക്കാനാണ് ബിജെപിയുടെ തീരുമാനം. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പ്രാഥമിക ചർച്ചകളും സന്ദർശനത്തിനിടെ അദ്ദേഹം പൂർത്തിയാക്കി.

