തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുകളെച്ചൊല്ലി കെ.എസ്.ആർ.ടി.സി.യും നഗരസഭയും തമ്മിലുണ്ടായിരുന്ന തർക്കം ചർച്ചകളിലൂടെ പരിഹരിച്ചു. ഇതോടെ നഗരത്തിലെ കൂടുതൽ ഇടറോഡുകളിലേക്ക് ഇ-ബസ് സർവീസ് വ്യാപിപ്പിക്കാൻ തീരുമാനമായി. ആദ്യഘട്ടമെന്ന നിലയിൽ വിവിധ വാർഡ് കൗൺസിലർമാർ നിർദേശിച്ച 23 റൂട്ടുകളിൽ ശനിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു.
നേരത്തെ ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച സർക്കുലർ സർവീസുകൾ, കെ.ബി. ഗണേഷ് കുമാർ ചുമതലയേറ്റതോടെ പിൻവലിക്കുകയും നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും മന്ത്രിയും മേയറും തമ്മിലുള്ള വാഗ്വാദങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ, നഗരസഭയുടെ ആവശ്യം പരിഗണിച്ച് ബസുകൾ തിരികെ എത്തിക്കാൻ ധാരണയാവുകയായിരുന്നു.
രാവിലെയും വൈകുന്നേരവുമുള്ള യാത്രാത്തിരക്ക് പരിഗണിച്ചായിരിക്കും പുതിയ റൂട്ടുകളിൽ ബസുകൾ ഓടിക്കുക. നിലവിൽ പൊതുഗതാഗത സൗകര്യം കുറഞ്ഞതും കെ.എസ്.ആർ.ടി.സി. ബസുകൾ നിലവിലില്ലാത്തതുമായ ഇടറോഡുകൾക്കാണ് മുൻഗണന നൽകുന്നത്. നഗരഹൃദയത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ ലക്ഷ്യമിട്ട് വാങ്ങിയ ചെറിയ ഇലക്ട്രിക് ബസുകൾ ഇനി ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ സർവീസ് നടത്തും.

