കശ്മീർ പാകിസ്ഥാൻ്റെ ഭാഗമാകുമെന്ന അവകാശവാദവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഷെഹ്ബാസ് ഷെരീഫിൻറെ അവകാശവാദം. ഇത് ഇന്ത്യയുമായുള്ള പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
കശ്മീരി ജനതയ്ക്ക് പാകിസ്ഥാൻ നൽകുന്ന “അചഞ്ചലമായ പിന്തുണ” ആവർത്തിച്ച ഷെരീഫ്, തർക്ക പ്രദേശമായ കശ്മീരിനെ കുറിച്ചുള്ള പാക്കിസ്ഥാൻറെ ദീർഘകാല നിലപാടുകൾ അസംബ്ലിയിൽ വീണ്ടും അവതരിപ്പിച്ചു. ജമ്മു-കശ്മീർ തർക്കത്തിനുള്ള ഏക പരിഹാരം കശ്മീരി ജനതയുടെ താപര്യങ്ങൾ മാനിക്കുക എന്നതും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ പ്രമേയങ്ങൾ നടപ്പിലാക്കുക എന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിൽ സമാധാനം വേണമെന്ന് പാകിസ്ഥാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അത് സമത്വത്തിലും നീതിയിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മേഖലയുമായി ബന്ധപ്പെട്ട പാകിസ്ഥാന്റെ അവകാശവാദങ്ങളെ ഇന്ത്യ നിരന്തരം തള്ളിക്കളയാറുണ്ട്. ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അത് എന്നെന്നും അങ്ങനെതന്നെ ആയിരിക്കുമെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാക് ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും ഇന്ത്യ ആവർത്തിച്ച് കുറ്റപ്പെടുത്തിയിട്ടുണ്ട്.

