വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് കുമ്പള ടൗണിൽ നടക്കുന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി യാത്ര ഉദ്ഘാടനം ചെയ്യും.
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിൻ്റെ പത്ത് വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തെ വീണ്ടെടുക്കാനുള്ള ജനകീയ മുന്നേറ്റമാണിതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന പര്യടനം മാർച്ച് ഏഴിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.
പിണറായി സർക്കാർ ജനവിരുദ്ധവും ഏകാധിപത്യപരവുമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. മോദി സർക്കാരിൻ്റെ ഫാസിസ്റ്റ് ശൈലിയാണ് കേരളത്തിലും നടപ്പിലാക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ തകർന്നു കഴിഞ്ഞു. വികസന പ്രവർത്തനങ്ങൾ ഫണ്ട് ലഭ്യതയില്ലാതെ മുടങ്ങിയിരിക്കുകയാണ്. അഴിമതിയും പിൻവാതിൽ നിയമനങ്ങളും മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ധന സെസ്, ഭൂമിയുടെ ന്യായവില വർദ്ധനവ്, വൈദ്യുതി-വെള്ളം ചാർജ് വർദ്ധനവ് എന്നിവയിലൂടെ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് ഘടകകക്ഷികളുടെ പ്രമുഖ നേതാക്കളും യാത്രയിലുടനീളം സതീശനോടൊപ്പം അണിനിരക്കും. നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുക എന്നതാണ് ഈ യാത്രയിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്. സാധാരണ രാഷ്ട്രീയ ജാഥകളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയാണ് പുതുയുഗ യാത്ര സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ റാലികൾക്ക് പുറമെ ഓരോ മേഖലയിലുമുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും അവരുടെ നിർദ്ദേശങ്ങൾ വികസന കാഴ്ചപ്പാടിൽ ഉൾപ്പെടുത്താനും പ്രത്യേക കൂടിക്കാഴ്ചകൾ സംഘടിപ്പിക്കും.

