രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സ് ആപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതിയുടെ കടുത്ത താക്കീത്. വാട്സാപ്പിൻ്റെ വിവാദമായ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മെറ്റയ്ക്കെതിരെ ആഞ്ഞടിച്ചത്.
“ഞങ്ങളുടെ രാജ്യത്തിൻ്റെ സ്വകാര്യത വെച്ച് കളിക്കാൻ നിങ്ങളെ അനുവദിക്കില്ല. നിങ്ങളുടെ പക്കലുള്ള വിവരങ്ങളിൽ നിന്ന് ഒരു അക്കം പോലും ആരുമായും പങ്കിടാൻ ഞങ്ങൾ സമ്മതിക്കില്ല,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. മെറ്റാ, വാട്‌സാപ്പ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. വാട്‌സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്‌സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്‌സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഉപഭോക്താക്കളുടെ സ്വഭാവവും താല്പര്യങ്ങളും വിശകലനം ചെയ്ത് പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അവകാശലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോക്ടറുമായി നടത്തിയ സ്വകാര്യ ചാറ്റുകൾക്ക് പിന്നാലെ മരുന്നുകളുടെ പരസ്യം ഫോണിൽ വരുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. വ്യക്തിഗത വിവരങ്ങൾ ഇത്തരത്തിൽ കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് പൗരന്മാരുടെ മൗലികാവകാശത്തെ ബാധിക്കുന്ന ഒന്നാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
മെറ്റയുമായി ഡാറ്റ കൈമാറ്റത്തിൻ്റെ പേരിൽ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കാനാവില്ലെന്നും പൗരന്മാരുടെ സ്വകാര്യത ഒരു കമ്പനിയുടെയും ബിസിനസ് താല്പര്യങ്ങൾക്കായി വിട്ടുകൊടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വാട്സാപ്പ് നിലവിൽ വിപണിയിൽ ഒരു കുത്തകയായി മാറിയിരിക്കുകയാണെന്നും ഉപഭോക്താക്കൾക്ക് മറ്റ് വഴികളില്ലാത്ത സാഹചര്യം മുതലെടുക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
വാട്സാപ്പ് ഉപഭോക്താക്കളുടെ ഡാറ്റ മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായോ മറ്റ് കമ്പനികളുമായോ പങ്കിടില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി മെറ്റയോട് ആവശ്യപ്പെട്ടു. ഇത്തരം ഒരു ഉറപ്പ് നൽകിയില്ലെങ്കിൽ കമ്പനിയുടെ അപ്പീലുകൾ തള്ളിക്കളയുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് ഡാറ്റ പങ്കിടേണ്ടതില്ലെന്ന് തീരുമാനിക്കാനുള്ള വ്യക്തമായ ‘ഒപ്റ്റ് ഔട്ട്’ (Opt-out) സംവിധാനം നൽകണമെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മെറ്റ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ആഗോള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന വാട്സാപ്പിന്റെ വാദവും മാതൃകമ്പനിയുമായി മാത്രമേ ഡാറ്റ പങ്കിടുന്നുള്ളൂ എന്ന മെറ്റയുടെ വാദവും കോടതി തള്ളി. വാണിജ്യപരമായ ലാഭത്തിന് വേണ്ടി ജനങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

