മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പുറത്തിറങ്ങാത്ത ആത്മകഥയിലെ ഭാഗങ്ങൾ ലോക്സഭയിൽ ഉദ്ധരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കം ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിവെച്ചു. ചൈനീസ് അതിർത്തിയിലെ വെല്ലുവിളികളെക്കുറിച്ച് നരവനെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ രാഹുൽ ഉന്നയിച്ചതോടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും ശക്തമായ വിയോജിപ്പുമായി രംഗത്തെത്തി. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി ഉദ്ധരിക്കുന്ന പുസ്തകം ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലെന്നും അതിനാൽ അത് ആധികാരികമായി കണക്കാക്കാൻ കഴിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സഭയിൽ ഉദ്ധരിക്കുന്ന കാര്യങ്ങളുടെ കൃത്യത ഉറപ്പാക്കാൻ രാഹുൽ ആ പുസ്തകം സഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മാസികയിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് രാഹുൽ സംസാരിക്കുന്നതെന്നും ഇത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മാസികകളിൽ എന്ത് വേണമെങ്കിലും എഴുതാമെന്നും എന്നാൽ പാർലമെന്റിൽ അത്തരം കാര്യങ്ങൾ ഉദ്ധരിക്കാനാവില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
താൻ ഉദ്ധരിക്കുന്നത് നൂറ് ശതമാനം ആധികാരികമായ വിവരങ്ങളാണെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. മുൻ കരസേനാ മേധാവിയുടെ ആത്മകഥയിലെ വരികൾ തന്നെയാണ് താൻ വായിക്കുന്നത്. ചൈനീസ് വിഷയത്തിൽ രാജ്യത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിനുണ്ടായ വീഴ്ചകൾ മറച്ചുവെക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജനറൽ നരവനെയുടെ പുസ്തകം പുറത്തിറങ്ങുന്നത് തടയാൻ സർക്കാർ സമ്മർദ്ദം ചെലുത്തുകയാണെന്നും രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ പിന്തുണച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതീവ ഗൗരവകരമാണെന്നും അതിനാൽ ഈ വിഷയത്തിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിന് അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തർക്കം രൂക്ഷമായതോടെ സ്പീക്കർ ഓം ബിർള ഇടപെട്ടു. ആധികാരികമായ രേഖകൾ അല്ലാത്തവ സഭയിൽ ഉദ്ധരിക്കരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
പ്രസിഡൻ്റിൻ്റെ നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെ നടന്ന ഈ വാഗ്വാദം സഭയിൽ വലിയ ബഹളത്തിന് കാരണമായി. ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത രാഹുൽ, തന്റെ ദേശസ്നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി. കേന്ദ്ര ബജറ്റ് 2026 ചർച്ച ചെയ്യുന്നതിനിടെയാണ് രാജ്യസുരക്ഷയും നരവനെയുടെ പുസ്തകവും ലോക്സഭയെ ചൂടുപിടിപ്പിച്ചത്.
എതിർപ്പുകൾക്ക് പിന്നാലെയുണ്ടായ ബഹളത്തെ തുടർന്ന് സഭ പ്രക്ഷുബ്ധമായി. പ്രസംഗം തടസപ്പെടുത്തിയതിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു, അതേസമയം ട്രഷറി ബെഞ്ചുകളിലെ എംപിമാർ പാർലമെന്ററി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഏകദേശം 45 മിനിറ്റ് നീണ്ട ബഹളത്തിനുശേഷം, പാർലമെൻ്റ് ഉച്ചകഴിഞ്ഞ് 3 മണി വരെ നിർത്തിവച്ചു.

