പാകിസ്താനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന വൻകിട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂചിസ്താൻ ലിബറേഷൻ ആർമി. രണ്ട് ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ആക്രമണം നടത്തിയ രണ്ടുപേരും സ്ത്രീകളാണ്. ഇതിൽ ഒരാൾ 24കാരിയായ ആസിഫ മെംഗൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
17 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 50 പേരാണ് ഈ മാരകമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി പാക്കിസ്ഥാൻ സുരക്ഷാ സേന നടത്തിയ 40 മണിക്കൂർ നീണ്ട പോരാട്ടത്തിൽ ഇതുവരെ 140-ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്താൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി ഞായറാഴ്ച അറിയിച്ചു. രണ്ട് ആക്രമണങ്ങളിലും സ്ത്രീ കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
നിരോധിത സംഘടനയായ ബി.എൽ.എ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ബലൂചിസ്താനിലെ നുഷ്കിയിൽ താമസിക്കുന്ന മുഹമ്മദ് ഇസ്മായിലിന്റെ മകളാണ് ആസിഫ മെംഗൽ. 2002 ഒക്ടോബർ 2-ന് ജനിച്ച ആസിഫ തന്റെ 21-ാം ജന്മദിനത്തിലാണ് ബി.എൽ.എയുടെ ‘മജീദ് ബ്രിഗേഡിൽ’ ചേരുന്നത്. 2024 ജനുവരിയിൽ ചാവേറാകാൻ തീരുമാനിച്ച ഇവർ ശനിയാഴ്ച നുഷ്കിയിലെ ഐ.എസ്.ഐ (ISI) ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു.

