ആലപ്പുഴ: എസ്എൻഡിപി – എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ സുകുമാരന്‍ നായരെ തള്ളി പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്കളങ്കനും നിസ്വാര്‍ത്ഥനും മാന്യനുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയല്ല എസ്എന്‍ഡിപി ഐക്യം മുന്നോട്ടുവെച്ചത്. ഐക്യം പറഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ അനുകൂലിച്ചു. എന്നാല്‍ എന്‍എസ്എസിന്റെ ബോര്‍ഡ് തീരുമാനം മറിച്ചായി. അതില്‍ തനിക്ക് വിഷമമോ പ്രതിഷേധമോ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി. നായര്‍ സമുദായം സഹോദര സമുദായമാണ്. സുകുമാരന്‍ നായരെ ആരും അധിക്ഷേപിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തുഷാറിനെ മകനെപ്പോലെ സ്വീകരിക്കുമെന്നും പറഞ്ഞു. കേവലം നായര്‍ ഈഴവ ഐക്യമില്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. ചേർത്തല എസ്എൻ കോളേജിൽ വെച്ച് നടന്ന എസ് എന്‍ ട്രസ്റ്റ് ഡയറക്റ്റർ ബോർഡ് വിശേഷാൽ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യം കാലഘട്ടത്തിന്റെ അനിവാര്യമാണ്. താന്‍ അക്കാര്യം പറഞ്ഞപ്പോള്‍ സഹകരിക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങളില്‍ ഇരട്ടി പിന്‍ബലം തന്ന് കരുത്തന് ആക്കിയ ആളാണ് സുകുമാരന്‍ നായര്‍. തന്റെ മകനെ സ്വന്തം മകനെപ്പോലെ സ്നേഹിക്കുന്നു എന്നു പറഞ്ഞ ആളാണ് സുകുമാരന്‍ നായര്‍. രാജാവ് നഗ്നനാണെന്ന് പറയാന്‍ നിഷ്കളങ്കനെ സാധിക്കൂ. അങ്ങനെ നിഷ്കളങ്കനാണ് സുകുമാരന്‍ നായര്‍. ഐക്യം സംബന്ധിച്ച് സുകുമാരന്‍ നായര്‍ പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. ഇപ്പോള്‍ പറയുന്നത് സംഘടനയുടെ തീരുമാനം. ഐക്യത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട് എന്നാണ് പറഞ്ഞത്. തന്നെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാനാണ് ചിലരുടെ ശ്രമം എന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
മുസ്ലിം ലീഗ് ഈഴവ സമുദായത്തെ ചതിച്ചവരാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. എതിർപ്പ് മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോട് മാത്രമാണ്. മുസ്ലീം വിരോധമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്നെ മുസ്ലീം വിരോധിയാക്കി കത്തിച്ചു കളയാനാണ് ശ്രമം നടക്കുന്നത്. എന്നെ കത്തിച്ചാൽ അങ്ങനെ കത്തില്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ഈഴവ സമുദായത്തെ തകർക്കാനാണ് ശ്രമം. കയ്യും കെട്ടി നോക്കി നിൽക്കാൻ ആവില്ല. എസ്എന്‍ഡിപി തുറന്ന പുസ്തകമാണ്. ആർക്കും വിമർശിക്കാം. ചിലർ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു. തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് നേരെ വിരൽ ചൂണ്ടും. അതെന്റെ കടമയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

