വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന് ഉടനടി സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി. ജനുവരി ഒൻപതിന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ്, സെൻസർ ബോർഡിന്റെ നടപടികൾ നീണ്ടുപോയതിനാൽ അനിശ്ചിതത്വത്തിലായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിനെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച സാഹചര്യത്തിലാണ് വെള്ളിയാഴ്ച കോടതിയുടെ ഈ സുപ്രധാന വിധി വന്നത്. സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായതോടെ നിർമ്മാതാക്കൾക്ക് 50 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാമെന്ന് നേരത്തെ കമ്മിറ്റി അറിയിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ഇത് പുനഃപരിശോധനയ്ക്ക് അയച്ച സെൻസർ ബോർഡ് ചെയർമാന്റെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശ ചിത്രത്തിനെതിരെ ഉന്നയിക്കപ്പെട്ട പരാതികൾ ദുരുദ്ദേശപരമാണെന്നും പിൽക്കാലത്ത് പടച്ചുണ്ടാക്കിയവയാണെന്നും നിരീക്ഷിച്ചു. ഇത്തരം പരാതികൾക്ക് അമിത പ്രാധാന്യം നൽകുന്നത് സിനിമ വ്യവസായത്തിൽ അപകടകരമായ പ്രവണതകൾക്ക് വഴിവെക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ബോർഡ് നിർദ്ദേശിച്ച 27 മാറ്റങ്ങൾ വരുത്തി നിർമ്മാതാക്കൾ ചിത്രം വീണ്ടും സമർപ്പിച്ചിട്ടും സർട്ടിഫിക്കറ്റ് നൽകാത്തതിനെ കോടതി വിമർശിച്ചു.
പൂർണ്ണമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ ‘ജനനായകനായി’ കാത്തിരിക്കുന്നത്. കോടതി വിധി അനുകൂലമായതോടെ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ
തമിഴ് സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ റിലീസിന് മുൻപേ റെക്കോർഡുകൾ തകർക്കുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന പ്രത്യേകതയുള്ളതിനാൽ ആരാധകർക്കിടയിൽ വൻ ആവേശമാണ് നിലനിൽക്കുന്നത്. റിലീസിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ആഗോള തലത്തിലെ പ്രീ-സെയിൽസിലൂടെ മാത്രം ചിത്രം 15 കോടി രൂപ പിന്നിട്ടിരിക്കുകയാണ്.

