യെമനിലെ തങ്ങളുടെ മുഴുവൻ സൈനിക സാന്നിധ്യവും ഔദ്യോഗികമായി അവസാനിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. അവശേഷിച്ചിരുന്ന ഭീകരവിരുദ്ധ സേനാംഗങ്ങളെക്കൂടി തിരിച്ചുവിളിച്ചതോടെ യെമൻ സംഘർഷത്തിലെ യുഎഇയുടെ പങ്കാളിത്തത്തിന് പൂർണ വിരാമമായി. യെമനുള്ളിൽ നിലവിൽ യുഎഇയുടെ സൈനിക ഉദ്യോഗസ്ഥരാരും തന്നെ നിലയുറപ്പിച്ചിട്ടില്ലെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. 2019ൽ യുദ്ധമുഖത്ത് നിന്ന് സേനയെ പിൻവലിച്ചതിന് പിന്നാലെ യെമനിൽ തുടർന്നിരുന്ന അവസാന സൈനിക സാന്നിധ്യമാണ് ഇതോടെ ഇല്ലാതായത്.
സായുധ പോരാട്ടം അവസാനിപ്പിച്ചതിനെത്തുടർന്ന്, അന്താരാഷ്ട്ര പങ്കാളികളുമായുള്ള ഏകോപനത്തിലൂടെ ചില പ്രത്യേക ഭീകരവിരുദ്ധ വിഭാഗങ്ങളെ മാത്രമായിരുന്നു യെമനിൽ നിലനിർത്തിയിരുന്നത്. ഈ യൂണിറ്റുകളെയും ഇപ്പോൾ പിൻവലിച്ചു കഴിഞ്ഞു. പങ്കാളികളുമായി ആലോചിച്ച് തികച്ചും “സ്വമേധയാ ഉള്ളതും ക്രമബദ്ധവും സുരക്ഷിതവുമായ” പ്രക്രിയയിലൂടെയാണ് ഈ പിന്മാറ്റമെന്ന് യുഎഇ വിശേഷിപ്പിച്ചു.
യെമൻ സംഘർഷത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അബുദാബി വ്യക്തമാക്കി. പ്രാദേശിക സുരക്ഷയ്ക്കും ദീർഘകാല സ്ഥിരതയ്ക്കുമുള്ള യുഎഇയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ നീക്കം. 2015 മുതൽ അറബ് സഖ്യകക്ഷികളുടെ ഭാഗമായി യെമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്നതിനും ഭീകരവാദത്തിനെതിരെ പോരാടുന്നതിനുമായി തങ്ങൾ നടത്തിയ ത്യാഗങ്ങളെയും പ്രസ്താവനയിൽ അനുസ്മരിച്ചു.
ഇത് കേവലം മുന്നണി പോരാളികളെ പിൻവലിക്കൽ മാത്രമല്ലെന്ന് ഉന്നത ഇന്ത്യൻ രഹസ്യാന്വേഷണ സ്രോതസ്സുകൾ വ്യക്തമാക്കി. “2019-ൽ പിൻവാങ്ങിയ പോരാട്ട സേന മാത്രമല്ല, അവസാന ഭീകരവിരുദ്ധ സംഘങ്ങളും ഇപ്പോൾ മടങ്ങിയിരിക്കുന്നു. ഈ തീരുമാനത്തിന് ശേഷം യെമനിനുള്ളിൽ യുഎഇയുടെ ഒരു സൈനിക സാന്നിധ്യവുമില്ല,” മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ പിന്മാറ്റം സ്വമേധയാ ഉള്ളതും ഏകോപിതവുമാണെന്ന യുഎഇയുടെ ഊന്നൽ, ഇതൊരു നിർബന്ധിത പിൻവാങ്ങലല്ല എന്ന സന്ദേശം നൽകാനാണ്. തന്ത്രപരമായ ബാധ്യതയായി മാറിയിരിക്കുന്ന ഒരു യുദ്ധഭൂമിയിൽ നിന്ന് പൂർണമായും ഒഴിഞ്ഞുമാറാനാണ് യുഎഇ ഇപ്പോൾ ശ്രമിക്കുന്നതെന്ന് നിരീക്ഷകർ കരുതുന്നു.
ഹൂതികളുടെ വർധിച്ചുവരുന്ന സ്വാധീനം, ഇറാൻ ഘടകം, ചെങ്കടലിലെ സംഘർഷങ്ങൾ തുടങ്ങിയവയെല്ലാം യെമനിൽ തുടരുന്നത് യുഎഇക്ക് വലിയ അപകടസാധ്യതയുള്ള കാര്യമാണെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു. മറ്റൊരു സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാതെ പുറത്തുകടക്കാനാണ് അബുദാബി ആഗ്രഹിക്കുന്നത്. യെമനിലെ തുറമുഖ നഗരമായ മുകല്ലയിൽ ആയുധ നീക്കവുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണി ആരോപിച്ച് സൗദി അറേബ്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് യുഎഇയുടെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.

