ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത തമിഴ്‌നാട് വ്യവസായി ഡി മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു. മണിയുടെ സംഘ അംഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്‌ഐടിയോട് പറഞ്ഞെന്നും ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊട്ടിക്കരഞ്ഞായിരുന്നു ഡി മണിയുടെ പ്രതികരണം. തന്റെ പേര് ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസിനെക്കുറിച്ച് ടിവിയിലെ വാര്‍ത്തകള്‍ കണ്ടാണ് അറിഞ്ഞതെന്നും ആ അറിവ് മാത്രമേ ഇപ്പോഴും ഉള്ളൂവെന്നും ഡി മണി പറയുന്നു.
ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണന്റെ മൊഴിയില്‍ വൈരുധ്യമെന്ന് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്ന പശ്ചാത്തലത്തില്‍ എസ്‌ഐടി കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കുമ്പോഴാണ് ഡി മണിയുടെ പ്രതികരണം പുറത്തെത്തിയിരിക്കുന്നത്. താനൊരു സാധാരണക്കാരനാണെന്നും തനിക്കൊന്നുമറിയില്ലെന്നും വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചത്. ക്ഷേത്ര ദര്‍ശനത്തിനായാണ് താന്‍ കേരളത്തില്‍ വന്നത്. തന്നെ അന്വേഷിച്ച് കേരളത്തിലെ പൊലീസ് സംഘം ഇവിടെ വന്നത് എന്തിനെന്ന് മനസിലാകുന്നില്ല. ബാലമുരുകന്‍ സുഹൃത്താണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 30ന് താന്‍ എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എസ്‌ഐടിയോട് എല്ലാം പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് സഹകരിക്കും. എസ്‌ഐടിക്ക് മുന്നില്‍ ഞാന്‍ ഹാജരാകും. എന്നെ മോശമായാണ് ചിത്രീകരിക്കുന്നത്. ഞാന്‍ സാധാരണക്കാരനാണ്. പടിപടിയായാണ് വളര്‍ന്നത്. കേരളത്തിലേക്ക് അധികം വരാറില്ല. ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണ്. അവനും പാവമാണ്. നമുക്ക് രണ്ടുപേര്‍ക്കും ഈ കേസുമായി ഒരു ബന്ധവുമില്ല’, ഡി മണി പറഞ്ഞു.

