കോടമഞ്ഞിൽ പുതപ്പണിഞ്ഞ മൂന്നാറിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാൻ സഞ്ചാരികൾ കൂട്ടമായി ഒഴുകിയെത്തുന്നു. മൂന്നാറിലെ സെവൻമലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി. താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തിയതോടെ പുൽമേടുകളും താഴ്‌വാരങ്ങളും മഞ്ഞ് പുതച്ച നിലയിലാണ്. സമീപവർഷങ്ങളിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ രേഖപ്പെടുത്തിയത്. ഇതോടെയാണ് മൂന്നാറിന്റെ ഭംഗി ആസ്വദിക്കുവാൻ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചത്.
വെള്ളിയാഴ്ച രേഖപ്പെടുത്തിയ രണ്ട് ഡിഗ്രി സെൽഷ്യസായിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും കുറഞ്ഞ താപനില. മഞ്ഞുവീഴ്ചയും കൊടുംതണുപ്പും ഇനിയും തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണയായി ഡിസംബർ അവസാന വാരത്തിലാണ് മൂന്നാറിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴെ എത്താറുള്ളത്. എന്നാൽ ഇത്തവണ തണുപ്പ് നേരത്തെ എത്തിയത് കാലാവസ്ഥാ വിദഗ്ധർ ശ്രദ്ധിക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയും മഞ്ഞുപുതച്ച പുൽമേടുകളും ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്ന് ഈ മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നു.
ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളിൽ കൂടുതൽ സഞ്ചാരികൾ മൂന്നാറിലേക്കെത്തുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിനോടകം തന്നെ മൂന്നാറിലെ മിക്ക ഹോട്ടലുകളിലും ബുക്കിങ് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികൾക്കൊപ്പം വിദേശത്ത് നിന്നെത്തുവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.

