ശനിയാഴ്ച രാത്രി വടക്കൻ ഗോവയിലെ ഒരു നിശാക്ലബ്ബിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ 25 പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. നാല് വിനോദസഞ്ചാരികളും 14 ജീവനക്കാരും ഉൾപ്പെടെയാണ് മരിച്ചത്. സംസ്ഥാന തലസ്ഥാനമായ പനാജിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അർപോറ ഗ്രാമത്തിലെ ബിർച്ച് ബൈ റോമിയോ ലെയ്നിലാണ് അർദ്ധരാത്രിക്ക് ശേഷം തീപിടുത്തമുണ്ടായത്.
അഗ്നി സുരക്ഷാ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നുവെന്നും സ്ഥലം സന്ദർശിച്ച ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയിലെ വിനോദസഞ്ചാര സീസണിലെ ഏറ്റവും തിരക്കേറിയ സമയത്താണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും സാവന്ത് പറഞ്ഞു.
സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് ഗോവ പോലീസ് മേധാവി അലോക് കുമാർ സ്ഥിരീകരിച്ചു. “23 മൃതദേഹങ്ങളും കണ്ടെടുത്ത് ബാംബോലിമിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്,” പ്രാദേശിക ബിജെപി എംഎൽഎ മൈക്കൽ ലോബോ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളും പോലീസ് സംഘങ്ങളും സ്ഥലത്തെത്തി രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തി. അടുക്കള ഭാഗത്ത് ജോലി ചെയ്യുന്നതിനിടെ സിലിണ്ടർ പെട്ടെന്ന് പൊട്ടിത്തെറിച്ചതായി പോലീസ് പറഞ്ഞു. ശക്തമായ സ്ഫോടനത്തെത്തുടർന്ന് നിശാക്ലബ് മുഴുവൻ തീജ്വാലയിൽ മുങ്ങി. സമീപവാസികൾ ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് ഗോവ പോലീസ് മേധാവി അലോക് കുമാറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
പി.ടി.ഐ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, തീപിടുത്തത്തെക്കുറിച്ച് പുലർച്ചെ 12:04 ന് പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചു. പോലീസും അഗ്നിശമന സേനയും ആംബുലൻസുകളും ഉടൻ സ്ഥലത്തെത്തി. തീ ഇപ്പോൾ നിയന്ത്രണവിധേയമാണ്, എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു. ക്ലബ്ബിന്റെ താഴത്തെ നിലയിലെ അടുക്കള ഭാഗത്താണ് തീപിടുത്തമുണ്ടായത്.. തീപിടുത്തത്തിന്റെ പ്രാഥമിക കാരണം സിലിണ്ടർ സ്ഫോടനമാണെന്ന് കരുതുന്നുണ്ടെങ്കിലും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്.

