ഹരിയാനയിലെ സോനിപത്തിൽ കഴിഞ്ഞ ദിവസം നടന്ന വാഹനങ്ങളുടെ വിഐപി രജിസ്ട്രേഷൻ നമ്പറുകൾക്കായുള്ള ലേലം രാജ്യവ്യാപകമായി ശ്രദ്ധനേടിയിരുന്നു. “HR88B8888” എന്ന ഫാൻസി നമ്പറായിരുന്നു വാർത്തകളിലെ താരം. നമ്പരിലെ കൗതുകം പോലെ ഇത് സ്വന്തമാക്കിയ ലേലത്തുകയും ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. 1.17 കോടി എന്ന ഭീമൻ തുകയ്ക്കാണ് ട്രാൻസ്പോർട്ടേഷൻ സ്ഥാപനമായ റോമുലസ് സൊല്യൂഷൻസിന്റെ ഡയറക്ടർ സുധീർ കുമാർ നമ്പർ സ്വന്തമാക്കിയത്. 45 പേർ പങ്കെടുത്ത വാശിയേറിയ ഓൺലൈൻ ലേലത്തിലൂടെയായിരുന്നു സുധീർ കുമാർ നമ്പർ വിളിച്ചെടുത്തത്. സംഭവം സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു.
നമ്പർ വീണ്ടും ലേലത്തിൽ എത്തുകയാണ്. ലേലം നടന്ന അഞ്ചു ദിവസത്തിനുള്ളിൽ നമ്പർ സ്വന്തമാക്കിയ വ്യക്തി മുഴുവൻ തുകയും അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഡിസംബർ 1 ന് സമയപരിധി അവസാനിച്ചിട്ടും സുധീർ പണമടിച്ചിട്ടില്ല. ഇതോടെ നമ്പർ വീണ്ടും ലേലത്തിൽ വരുമെന്നാണ് വിവരം.
ശനിയാഴ്ച രാത്രി രണ്ടുതവണ ഇയാൾ പണം അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം ഇടപാട് നടന്നില്ലെന്നാണ് സുധീർ കുമാർ പറയുന്നത്. കൂടാതെ, ഇത്ര വലിയ തുകയ്ക്ക് ഒരു നമ്പർ പ്ലേറ്റ് സ്വന്തമാക്കിയതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടെന്നും സുധീർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു.
അതേസമയം, സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപയും രജിസ്ട്രേഷൻ ഫീസായി 1,000 രൂപയും അടക്കം 11,000 രൂപ മാത്രമാണ് നമ്പരിനായി സുധീർ മുൻകൂറായി അടച്ചിരുന്നത്. നിലവിൽ ഹരിയാനയുടെ മോട്ടോർ വാഹന വകുപ്പിന്റെ ലേല വെബ്സൈറ്റിൽ “HR88B8888” എന്ന നമ്പർ പ്ലേറ്റ് ലിസ്റ്റു ചെയ്തിട്ടില്ല. ഉടൻ തന്നെ നമ്പർ വീണ്ടും ലേലത്തിനെത്തുമെന്നാണ് വിവരം. അടുത്തിടെ കേരളത്തിൽ, 46 ലക്ഷം രൂപയ്ക്ക് “0007” എന്ന നമ്പർ വ്യവസായി സ്വന്തമാക്കിയിരുന്നു.

