മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. അദ്വാനിയുടെ പൊതുസേവനത്തിലെ ദീർഘകാല കരിയറിനെ ഒരൊറ്റ എപ്പിസോഡിലേക്ക് ചുരുക്കരുതെന്നായിരുന്നു തരൂർ പറഞ്ഞത്.
“എല്ലായ്പ്പോഴും എന്നപോലെ, ഡോ. ശശി തരൂർ സ്വയം സംസാരിക്കുന്നു, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണമായും വ്യതിചലിക്കുന്നു,” കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. “കോൺഗ്രസ് എംപിയായും സിഡബ്ല്യുസി അംഗമായും അദ്ദേഹം അങ്ങനെ ചെയ്യുന്നത് ഐഎൻസിയുടെ സവിശേഷമായ ജനാധിപത്യപരവും ലിബറൽ മനോഭാവവും പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടുള്ള തരൂരിന്റെ പരാമർശം ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരെ പോലെ, ബിജെപി നേതാവിന്റെ പതിറ്റാണ്ടുകളുടെ പൊതുസേവനത്തെ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് തരൂർ പറഞ്ഞു.
“അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത്, അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയുടെ തിരിച്ചടി കൊണ്ട് മാത്രം നെഹ്‌റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും കരിയർ നിർവചിക്കാൻ കഴിയാത്തതുപോലെ, അതേ നീതി അദ്വാനിജിയോടും കാണിക്കണം,” തരൂർ എക്‌സിൽ എഴുതി.
ബിജെപിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അദ്വാനിയുടെ 98-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് എംപിയുടെ പരാമർശം. അദ്വാനിയുടെ “പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത”യെ തരൂർ പോസ്റ്റിലൂടെ പ്രശംസിച്ചു.
“ആദരണീയനായ ശ്രീ എൽ കെ അദ്വാനിക്ക് 98-ാം ജന്മദിനാശംസകൾ! പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ മായാത്തതാണ്. സേവന ജീവിതം മാതൃകാപരമാക്കിയ ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ,” തരൂർ എഴുതി.

