തിരുവനന്തപുരം: ഡോ. സി.എച്ച്. ഹാരിസിന്റെ ഓഫീസ് മുറി തുറന്ന് പരിശോധന നടത്തിയെന്ന് സമ്മതിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയില്‍ കയറിയിട്ടില്ല. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണെന്നും പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി.കെ. ജബ്ബാര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരിശോധനയുഇൽ മുറിയില്‍ ഒരു ഉപകരണം കണ്ടെത്തി. എന്നാല്‍ പൂര്‍ണമായും മോര്‍സിലോസ്‌കോപ്പ് ആണെന്ന് സ്ഥിരീകരിക്കാറായിട്ടില്ല. ഡിഎംഇ അടക്കമുള്ളവരും പരിശോധനയില്‍ ഉണ്ടായിരുന്നു. ഡിഎംഇയുടെ ടെക്‌നികല്‍ ടീം ഇന്ന് വീണ്ടും പരിശോധന നടത്തും. പരിശോധന കഴിഞ്ഞാല്‍ മാത്രമേ ഉപകരണം ഏതെന്ന് പറയാനാകുവെന്നും ഡോക്ടര്‍ പി.കെ. ജബ്ബാര്‍ അറിയിച്ചു.
ഇന്ന് പരിശോധന പൂര്‍ത്തിയാക്കിയാല്‍ താക്കോല്‍ ഡോ. ഹാരിസിനോ അദ്ദേഹത്തിന്റെ അസിസ്റ്റന്റിനോ കൈമാറും. ഇന്ന് പരിശോധന പൂര്‍ത്തിയാകുമെന്നും ഡോക്ടര്‍ ജബ്ബാര്‍ പ്രതികരിച്ചു. നേരത്തെ, തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നുമാണ് കരുതുന്നതെന്നും ഡോ. സി.എച്ച്. ഹാരിസ് ആരോപിച്ചിരുന്നു. കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) ഭാരവാഹികള്‍ക്കുള്ള കുറിപ്പിലാണ് അദ്ദേഹം ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്.