തിരുവനന്തപുരം: സിനിമ കോൺക്ലേവിൽ അഭിപ്രായം പറഞ്ഞതിൽ ചിലർ പരാതി നൽകിയതിനെ തുടർന്ന് അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ചശേഷം തുടർനടപടിയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.
അടൂർ ഗോപാലകൃഷ്ണനെതിരെ എസ്‌സി/എസ്ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനെന്നവകാശപ്പെടുന്ന ദിനു വെയിൽ എന്നയാൾ തിരുവനന്തപുരം മ്യൂസിയം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾ എസ്‌സി/എസ്ടി കമ്മീഷനിലും പരാതി നൽകി. ദിനു വെയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്‌സി/എസ്ടി കമ്മീഷൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിരുന്നു. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി.
അടൂർ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്ന് ഇയാളുടെ പരാതിയിൽ പറയുന്നു. അടൂരിന്റെ പ്രസ്താവന എസ്‌സി എസ്ടി ആക്ടിന്റെ സെക്ഷൻ 3(1)ന്റെ പരിധിയിൽ പെടുന്നതാണെന്നും എസ്‌സി എസ്ടി വിഭാഗത്തെ അഴിമതിയുമായി ബന്ധിപ്പിക്കുന്നതും അപമാനിക്കുന്നതാണെന്നും ഇയാളുടെ പരാതിയിലുണ്ട്. സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിൽ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ അഭിപ്രായങ്ങളാണ് വിവാദമാക്കിയത്.