ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുന്നു. യുക്രെയിനിൽ എത്രപേർ കൊല്ലപ്പെടുന്നു എന്നതവർ കാര്യമാക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
അതേ സമയം, ട്രംപിൻ്റെ തീരുവ ഭീഷണിക്കെതിരെ ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നടപടി ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ആവശ്യമായ നടപടി സ്വീകരിക്കും എന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
ഇതേ കാരണത്താൽ ഇന്ത്യക്ക് 25 ശതമാനം താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. വർഷങ്ങളായി വ്യാപാര ബന്ധം തുടരുന്നുണ്ടെങ്കിലും ഈയിടെയായി ഇന്ത്യയുമായി താരതമ്യേന ചെറിയ ബിസിനസ്സ് മാത്രമേ യുഎസ് ചെയ്തിട്ടുള്ളൂ. കാരണം, ഇന്ത്യയുടെ താരിഫുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് കുറ്റപ്പെടുത്തിയ പ്രസിഡന്റ് ഇന്ത്യ നമ്മുടെ സുഹൃത്താണെന്നും കുറിച്ചിരുന്നു.