സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു. ഇന്ന് വൈകിട്ട് 3.20ന് എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23 ന് നില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം 3.20 ഓടെയാണ് മരണം.
വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനം ഉണ്ടാകും. രാത്രിയിൽ പൊതുദർശനം അനുവദിക്കും. രാത്രിയോടുകൂടി വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധൻ രാവിലെ പാർടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം. നൂറ്റിരണ്ട് വയസ് പിന്നിട്ട വി എസ് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി തിരുവനന്തപുരത്ത് മകന്റെ വസതിയായ ‘വേലിക്കകത്ത്’ വീട്ടിൽ ചികിത്സയിലായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് പൂർണവിശ്രമത്തിലായിരുന്നു അദ്ദേഹം. ഭാര്യ:കെ വസുമതി. മക്കൾ: വി എ അരുൺകുമാർ, ഡോ. വി ആശ. മരുമക്കൾ: രജനി ബാലചന്ദ്രൻ, ഡോ. തങ്കരാജ്.
1923 ഒക്‌ടോബർ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്ര വെന്തലത്തറ വീട്ടിൽ അയ്യൻ ശങ്കരന്റെയും അക്കമ്മ എന്ന കാർത്ത്യായനിയുടെയും രണ്ടാമത്തെ മകനായാണ് വി എസ് അച്യുതാന്ദൻ ജനിച്ചത്. പുന്നപ്ര പറവൂർ ഗവ. സ്‌കൂളിലും കളർകോട് സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നു വി എസിന്റെ ബാല്യകാലം. നന്നേ ചെറുപ്പത്തില്‍, നാലാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു. വസൂരി ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അമ്മയുടെ മരണം. ഏഴാം ക്ലാസിൽ പഠിക്കവെ അച്ഛനും മരിച്ചു. അതോടെ പഠനം നിർത്തി ജ്യേഷ്‌ഠന്റെ തുണിക്കടയിൽ സഹായിയായി. പിന്നീട് ആലപ്പുഴ ആസ്‌പിൻ വാൾ കയർ കമ്പനിയിൽ തൊഴിലാളിയായി. മൂന്നുകൊല്ലം അവിടെ പണിയെടുത്തു. 17-ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. വി എസിലെ സംഘടനാപാടവം കണ്ടെത്തി, കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലേക്ക് പാര്‍ടി വളര്‍ത്താൻ വി എസിന് പ്രചോദനം നൽകിയത് പി കൃഷ്ണപിള്ളയായിരുന്നു. പുന്നപ്ര വയലാര്‍ സമരകാലത്തും പിന്നീട് അടിയന്തരാവസ്ഥക്കാലത്തും അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.
ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1964 ൽ പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്‌ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 1965-ൽ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്‌ണക്കുറിപ്പിനോട് 2327 വോട്ടിനു തോറ്റ വിഎസ് 1967-ൽ ഇവിടെ കോൺഗ്രസിലെ എം. അച്യുതനെ 9515 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1970-ലും വിഎസ് വിജയം ആവർത്തിച്ചു. ആർഎസ്പിയിലെ കെ.കെ. കുമാരപിള്ളയെ 2768 വോട്ടിനായിരുന്നു തോൽപിച്ചത്. എന്നാൽ, 1977-ൽ കെ.കെ. കുമാരപിള്ളയോട് 5585 വോട്ടിന് വിഎസ് അടിയറവു പറഞ്ഞു. പിന്നീട് നീണ്ട ഇടവേളയ്‌ക്കുശേഷം 1991-ൽ മാരാരിക്കുളത്ത് മത്സരിച്ചു ജയിച്ച വിഎസ് 1996-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി.ജെ. ഫ്രാൻസിസിനോടു തോറ്റു. വിഎസിന്റെ ഈ പരാജയം സിപിഎമ്മിൽ വൻ കോളിളക്കമാണ് സൃഷ്‌ടിച്ചത്. ജില്ലയിൽ ജനിച്ചുവളർന്ന നേതാവ് മാരാരിക്കുളത്തു തോറ്റപ്പോൾ ഞെട്ടിയത് ആലപ്പുഴ കൂടിയായിരുന്നു. അങ്ങനെ 2001 മുതൽ വിഎസ് മലമ്പുഴയുടെ സ്വന്തം എംഎൽഎയായി.
ഒരു തവണ കേരള മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായിരുന്നു. ഏഴു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006-11 കാലത്താണ് കേരള മുഖ്യമന്ത്രി പദത്തിലെത്തുന്നത്. നിരവധി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 1980 മുതൽ 1991 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാണ്. 1943ൽ കോഴിക്കോട്ട് നടന്ന കമ്യൂണിസ്‌റ്റ് പാർടിയുടെ സമ്മേളനത്തിൽ ആലപ്പുഴയിൽനിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു. പുന്നപ്ര – വയലാർ സമര കാലത്ത് പാർടി നിർദേശത്തെ തുടർന്ന് അദ്ദേഹം ഒളിവിൽ പോയി. കോട്ടയത്തെ പൂഞ്ഞാറിൽ ഒളിവിൽ കഴിയവെ അറസ്റ്റിലായി. ക്രൂരമായ പൊലീസ് മർദനത്തിരയായ വി എസ് മരിച്ചുവെന്ന് കരുതി കാട്ടിൽ തള്ളാൻ കൊണ്ടുപോകവെ ജീവനുള്ളതായി കണ്ട് തിരികെ കോട്ടയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ നിന്നിറങ്ങിയ വി എസ് ജനകീയ പോരാട്ടങ്ങളുടെ മുന്നണിയിൽ നിലയുറപ്പിച്ചു. അഴിമതിക്കും ഭരണകൂട ഭീകരതയ്‌ക്കും എതിരെ വിട്ടുവീഴ്‌ചയില്ലാതെ നിലകൊണ്ടു. 1956ൽ പാർടി സംസ്ഥാന കമ്മിറ്റി അംഗവും 57ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായി. 58ൽ നാഷണൽ കൗൺസിൽ അംഗമായി. 1964ൽ അവിഭക്ത പാർടിയിൽ നിന്ന് പുറത്തുവന്ന 32നാഷണൽ കൗൺസിൽ അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏഴു പേരിൽ ഒരാളായിരുന്നു വി എസ്. 1964ൽ കൊൽക്കത്തയിൽ ചേർന്ന പാർടി കോൺഗ്രസിൽ വി എസിനെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1985ൽ പിബി അംഗമായി. 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിൽ ഭരണപരിഷ്കാര കമീഷൻ ചെയർമാനായി വി എസിനെ നിയമിച്ചു.