മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടന ആയ അൽ-ഖ്വയ്ദയും ആയി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ എന്നാണ് സംശയം.സംഭവത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. തൊഴിലാളികളുടെ മോചനം വേഗത്തിലാക്കാൻ മാലി സർക്കാറിനോട് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ജൂലൈ 1 നാണ് സംഭവം നടന്നത്, ഫാക്ടറി വളപ്പിൽ ആയുധധാരികളായ ഒരു സംഘം അക്രമികൾ സംഘടിത ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ ബലമായി ബന്ദികളാക്കി കൊണ്ടുപോയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അൽ-ഖ്വയ്ദ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ചൊവ്വാഴ്ച മാലിയിലുടനീളം നടന്ന സംഘടിത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
പടിഞ്ഞാറൻ മാലിയിലെ കെയ്‌സ് പ്രദേശത്തുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ വൻ ആയുധധാരികളായ അക്രമികൾ ഏകോപിത ആക്രമണം നടത്തിയപ്പോഴാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം (എംഇഎ) കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ “സുരക്ഷിതവും വേഗത്തിലുള്ളതുമായ” മോചനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാലി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
“ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു, തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മാലി സർക്കാരിനോട് ആവശ്യപ്പെടുന്നു,”- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.