ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണം എന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനത്തിന് പിന്നാലെ ആയിരുന്നു വിസ്മയ ആത്മഹത്യ ചെയ്യുന്നത്.
കേസിൽ ശിക്ഷിക്കപ്പെട്ട കിരൺ കുമാർ നിലവിൽ പരോളിലാണ്. ആത്മഹത്യപ്രേരണക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു കിരൺ കുമാറിന്റെ ഹർജിയിലെ വാദം. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കും വരെ കിരൺ കുമാറിന് ജാമ്യത്തിൽ തുടരാം. അവസാനഘട്ടത്തിലും സംസ്ഥാന സർക്കാർ ഹർജിയെ ശക്തമായി എതിർത്തിരുന്നു.
പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീം കോടതിയെ സമീപിച്ചത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലായെന്നും പ്രതി ഹർജിയിൽ ആരോപിച്ചിരുന്നു. 2021 ജൂണിലാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ ബിഎഎംഎസ് വിദ്യാർഥിനിയായ വിസ്മയയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.