ഡമാസ്കസിലെ ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 25 പേരോളം കൊല്ലപ്പെട്ടു. 52 പേർക്ക് ആക്രമത്തിൽ പരിക്കേറ്റതായും എപിഐ റിപ്പോർട്ട് ചെയ്തു. ഡമാസ്‌കസിന് സമീപത്തെ ദ്വേല പ്രദേശത്തുള്ള ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. സംഭവത്തിനു പിന്നിൽ പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
പള്ളിയിലേക്ക് പ്രവേശിച്ച ഐഎസ് അംഗം ആദ്യം പള്ളിയിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പിന്നാലെ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെട്ടിരിക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം നടന്നതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര പ്രതികരണ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി. സമീപ വർഷങ്ങളിൽ സിറിയയിൽ നടന്ന അപൂർവ സംഭവമാണ് ഈ ആക്രമണം. കൂടാതെ ഇസ്ലാമിക ഭരണത്തിന് കീഴിലുള്ള ഡമാസ്കസ് ന്യൂനപക്ഷ സമുദായങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്.