സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണ്ണവില. പവന് 1560 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ നിരക്ക് 74,360 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്.
തുടർച്ചയായ മൂന്നാം ദിനവും സ്വർണ്ണവില വർധിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 195 രൂപ കൂടി 9295 രൂപയിലെത്തി. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 212 രൂപ ഉയർന്ന് 10,140 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 7,605 രൂപയും പവന് 60,840 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 120 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 92,950 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണ്ണവിലയിൽ പ്രതിഫലിക്കും. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.