സമീപകാലചരിത്രത്തിലൊന്നും ഇത്രയും നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല എന്നിരിക്കെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി വി അൻവറും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മുന്നണിരാഷ്ട്രീയശക്തികളോട് യുദ്ധം പ്രഖ്യാപിച്ച് ഒറ്റയ്ക്കുമത്സരിച്ച് രാഷ്ട്രീയത്തില്‍ ഇടംനേടാന്‍ ശ്രമിക്കുകയാണ് പി.വി. അന്‍വർ. നിലമ്പൂർ താലൂക് ഓഫീസിൽ എത്തിയാണ് പത്രിക സമർപ്പിക്കുക.
മത്സരചിത്രം തെളിഞ്ഞതോടെ മൂന്ന് മുന്നണികൾക്കും പുറമെ പി വി അൻവർ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ കളത്തിലിറങ്ങുകയാണ്. മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രചാരണപ്രവർത്തനങ്ങൾക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.
നിലമ്പൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ഉച്ചക്ക് പന്ത്രണ്ടിന് നിലമ്പൂർ ജ്യോതിപ്പടിയിൽ നിന്നും പ്രകടനമായി എത്തി 1.30യ്ക്കാണ് പത്രിക സമർപ്പണം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങി നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിക്കും.
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.